തിരുവനന്തപുരം: സിക്ക വൈറസ് ബാധ റിപ്പോർട്ട് ചെയ്തതതിനെ തുടർന്ന് സ്ഥിതിഗതികൾ വിശകലനം ചെയ്യാൻ കേന്ദ്ര ആരോഗ്യമന്ത്രാലയം കേരളത്തിലേക്ക് ആറംഗ സംഘത്തെ അയച്ചു. സിക്ക വൈറസ് ബാധ സ്ഥിരീകരിച്ച സാഹചര്യം സംഘം വിലയിരുത്തുമെന്നും, രോഗവ്യാപനം തടയാനാവശ്യമായ സഹായങ്ങൾ ചെയ്തു നൽകുമെന്നും കേന്ദ്രം അറിയിച്ചു. നിലവിലെ സാഹചര്യം വിലയിരുത്തുന്നതിനൊപ്പം കേരളത്തിന് ആവശ്യമായ സഹായങ്ങൾ ചെയ്തു നൽകുകയുമാണ് സംഘത്തിൻ്റെ ലക്ഷ്യം.
കേരളത്തില്‍ 15 പേര്‍ക്കാണ് ഇതുവരെ സിക്ക വൈറസ് ബാധ സ്ഥിരീകരിച്ചത്. കൊതുകു വഴി പടരുന്ന രോഗമായതിനാല്‍ കൂടുതല്‍ പേരിലേക്ക് വൈറസ് ബാധയുണ്ടാകാമെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ വിലയിരുത്തൽ നിലവിലെ സ്ഥിതിഗതികള്‍ നിരീക്ഷിക്കുകയും രോഗപ്രതിരോധത്തിന് സംസ്ഥാനത്തെ സഹായിക്കുകയുമാണ് കേന്ദ്ര സംഘത്തിന്റെ ദൗത്യം. നിലവില്‍ സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ച 15 പേരില്‍ 14 ഉം സ്വകാര്യ ആശുപത്രി ജീവനക്കാരാണ്. സംസ്ഥാനത്ത് കൊവിഡ് വ്യാപനം കാര്യമായ മാറ്റമില്ലാതെ തുടരുന്നതിനിടെയാണ് സിക്ക വൈറസ് ബാധയും റിപ്പോര്‍ട്ടു ചെയ്യപ്പെട്ടിട്ടുള്ളത്.
വ്യാഴാഴ്ച 24 കാരിയായ യുവതിക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. പാറശ്ശാല സ്വദേശിനിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവര്‍ കഴിഞ്ഞ ദിവസം ഇവര്‍ പ്രസവിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് കൂടുതൽ പേരിൽ സിക്ക വൈറസ് ബാധ സ്ഥിരീകരിച്ചത്.
പാറശാല സ്വദേശിയായ യുവതിയ്ക്ക് പുറമെ, നേരത്തെ പൂനെ വൈറോളി ഇൻസ്റ്റിറ്റ്യൂട്ടിലേക്കയച്ചിരുന്ന 19ൽ 13 സാംപിളുകൾ കൂടിയാണ് പോസിറ്റീവായത്. നഗരത്തിലെ ഒരു സ്വകാര്യ ആശുപത്രിയിലെ ആരോഗ്യപ്രവർത്തകർ അടക്കമുള്ള ജീവനക്കാരിലാണ് വൈറസ് ബാധ കണ്ടെത്തിയത്. എല്ലാവരും തിരുവനന്തപുരം നഗരസഭാ പരിധിയിലുള്ളവർ. എല്ലാവരും അവരവരുടെ വീടുകളിലാണ്. ആരുടെയും നില ഗുരുതരമല്ല. ഇവിടങ്ങളിൽ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ പ്രതിരോധ-ബോധവത്ക്കരണ പ്രവർത്തനങ്ങൾ തുടങ്ങി.
Discussion about this post