കണ്ണൂർ: ജനയുഗം പത്രത്തിലെ സിപിഎം വിമർശനത്തോട് പ്രതികരിച്ച് കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ. ചുമലിൽ കൈവച്ച് നടക്കുന്ന പാർട്ടി എന്താണെന്ന് സിപിഐയ്ക്ക് വൈകിയെങ്കിലും മനസിലായതിൽ സന്തോഷമെന്നായിരുന്നു സുധാകരന്‍റെ പ്രതികരണം.
സിപിഐ കണ്ണൂർ ജില്ലാ സെക്രട്ടറി സന്തോഷ് കുമാറിന്‍റെ ജനയുഗം ലേഖനത്തെ കുറിച്ച് പ്രതികരിക്കുകയായിരുന്നു കെ സുധാകരൻ. ജനാധിപത്യപരമായ ഒരു നാട് സൃഷ്ടിക്കാൻ സിപിഐ തങ്ങളോടൊപ്പം ഉണ്ടാകുമെന്നാണ് കോൺഗ്രസ് പ്രതീക്ഷിക്കുന്നത്. സിപിഐയ്ക്ക് ഇന്നെങ്കിലും ഇത് തുറന്നു പറയാനായത് സുകൃതമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സിപിഎമ്മിനു നിയന്ത്രിക്കാൻ ആവാത്ത വിധം പാർട്ടി ഗ്രാമങ്ങൾ മാറിയെന്നും ഭരണത്തിന്‍റെ പിന്തുണയുള്ളത് കൊണ്ടാണ് ക്വട്ടേഷൻ സംഘങ്ങൾ വിഹരിക്കുന്നതെന്നും സുധാകരൻ ആരോപിച്ചു. കൊടി സുനി ജയിലിൽ ആഡംബര ജീവിതമാണ് നയിക്കുന്നത്, സ്വർണക്കടത്ത് അന്വേഷണം നേരെ ചൊവ്വെ അല്ല പോകുന്നത് എന്നും കെ. സുധാകരൻ കണ്ണൂരിൽ മാധ്യമ പ്രവർത്തകരോട് പറഞ്ഞു.
സ്വർണക്കടത്ത്, ക്വട്ടേഷൻ ബന്ധങ്ങളിൽ സിപിഎമ്മിനെ കടന്നാക്രമിച്ച് സിപിഐ രംഗത്തെത്തിയിരുന്നു. രാമനാട്ടുകര ക്വട്ടേഷൻ സംഘം പാർട്ടിയെ ഉപയോഗിക്കുന്നു. ചെഗുവേരയുടെ ചിത്രം കുത്തിയാൽ കമ്മ്യൂണിസ്റ്റ് ആകില്ല. തില്ലങ്കേരിമാരുടെ പോസ്റ്റിന് കിട്ടുന്ന സ്വീകാര്യത ഇടതുപക്ഷം ചർച്ച ചെയ്യണമെന്നും പാർട്ടി മുഖപത്രത്തിൽ സിപിഐ കണ്ണൂർ ജില്ലാസെക്രട്ടറി അഡ്വ. പി സന്തോഷ് കുമാർ എഡിറ്റ് പേജിൽ എഴുതിയ ലേഖനത്തിൽ രൂക്ഷ വിമർശനമാണ് ഉയർത്തിയത്.
Discussion about this post