ഡൽഹി: ക്യൂബയിലെ എല്ലാ പ്രശ്നങ്ങൾക്കും കാരണം അമേരിക്കയെന്ന് സിപിഎം ദേശീയ സെക്രട്ടറി സീതാറാം യെച്ചൂരി. അറുപത് വർഷത്തിലധികമായി ക്യൂബയ്ക്ക് മേൽ ഏർപ്പെടുത്തിയിരിക്കുന്ന ഉപരോധം അമേരിക്ക ഉടൻ പിൻവലിക്കണമെന്ന് സിപിഎം ആവശ്യപ്പെട്ടു. അമേരിക്കയുടെ സാമ്പത്തിക ഉപരോധം സൃഷ്ടിച്ച പ്രശ്നങ്ങളാണ് ഇപ്പോൾ ക്യൂബ നേരിടുന്നതെന്നും സിപിഎം പ്രമേയത്തിൽ കുറ്റപ്പെടുത്തുന്നു.
ക്യൂബയിലെ പ്രതിഷേധങ്ങളെ പിന്തുണയ്ക്കുന്നതിലൂടെ സാമ്പത്തിക ഉപരോധവും കൊവിഡ് മഹാമാരിയും സൃഷ്ടിച്ച പ്രശ്നങ്ങളിൽ നിന്നും മുതലെടുപ്പ് നടത്താനാണ് അമേരിക്ക ശ്രമിക്കുന്നത്. സോഷ്യലിസ്റ്റ് ക്യൂബയെ അസ്ഥിരപ്പെടുത്തുകയാണ് അവരുടെ ലക്ഷ്യം. ക്യൂബൻ സർക്കാരിനെതിരെ ജനങ്ങളെ ഇളക്കി വിടാൻ സാമൂഹിക മാധ്യമങ്ങളെ അമേരിക്ക ഉപയോഗിക്കുകയാണെന്നും സിപിഎം പറയുന്നു.
ക്യൂബയുടെ ആഭ്യന്തര വിഷയങ്ങളിൽ അമേരിക്ക ഇടപെടുന്നത് ശരിയല്ല. ട്രമ്പ് ഭരണകൂടം ഏർപ്പെടുത്തിയ ഉപരോധങ്ങൾ ബൈഡനും തുടരുകയാണ്. ഇതുകാരണം മരുന്നും വാക്സിനും ജീവൻ രക്ഷാ ഉപകരണങ്ങളും അസംസ്കൃത വസ്തുക്കളും ഇറക്കുമതി ചെയ്യാൻ ക്യൂബക്ക് സാധിക്കുന്നില്ല. സ്വന്തം മാതൃരാജ്യവും പരമാധികാരവും സോഷ്യലിസവും സംരക്ഷിക്കാൻ പൊരുതുന്ന ക്യൂബൻ സർക്കാരിനൊപ്പം നിലകൊള്ളാൻ യെച്ചൂരി ആഹ്വാനം ചെയ്യുന്നു.
ക്യൂബൻ സർക്കാരും കമ്മ്യൂണിസ്റ്റ് പാർട്ടിയും പ്രതിഷേധക്കാരുമായി ചർച്ചകൾ നടത്തുകയാണെന്നും സിപിഎം പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കുന്നു.
Discussion about this post