വാഷിംഗ്ടൺ: കൊവിഡ് വ്യാപനത്തിനിടെ അമേരിക്കയിൽ മങ്കി പോക്സ് ബാധയും റിപ്പോർട്ട് ചെയ്തു. ടെക്സാസിലാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. നൈജീരിയയിൽ നിന്നും അടുത്തിടെ നാട്ടിലെത്തിയ അമേരിക്കൻ സ്വദേശിയിലാണ് രോഗം കണ്ടെത്തിയത്. ഇയാൾ നിലവിൽ ഡള്ളാസിലെ ആശുപത്രിയിൽ ചികിത്സയിലാണ്.
രോഗബാധയെ കുറിച്ച് ജനങ്ങൾക്ക് കൃത്യമായ ബോധവത്കരണം നൽകിയതായും ആശങ്കപ്പെടേണ്ടതില്ലെന്നും ജാഗ്രതാ നിർദേശം നൽകിയതായും ടെക്സാസ് ആരോഗ്യ വിഭാഗം അറിയിച്ചു. 1970കളിൽ നൈജീരിയയിലും മദ്ധ്യ ആഫ്രിക്കൻ രാജ്യങ്ങളിലും പടർന്നു പിടിച്ച മങ്കി പോക്സ് 2003ൽ അമേരിക്കയിലും വ്യാപകമായി പടർന്നു പിടിച്ചിരുന്നു.
രോഗിയുമായി സമ്പർക്കം പുലർത്തിയ എല്ലാവരെയും നിരീക്ഷിക്കാൻ ആരോഗ്യ വകുപ്പ് നിർദേശം നൽകി. വസൂരിക്ക് സമാനമായ രോഗലക്ഷണങ്ങളോട് കൂടിയ വൈറസ് അണുബാധയാണ് മങ്കി പോക്സ്. ജലദോഷ സമാനമായ ലക്ഷണങ്ങളോടെ ആരംഭിക്കുന്ന ഇത് ലിംഫ് ഗ്രന്ഥികളുടെ വീക്കത്തിലേക്കും തുടർന്ന് മുഖമുൾപ്പെടെ ശരീരമാസകലം പടരുന്ന കുമിളകളിലേക്കും നയിക്കും.
ശ്വസനത്തിലൂടെയാണ് രോഗം ഒരാളിൽ നിന്നും മറ്റൊരാളിലേക്ക് പകരുന്നത്.
Discussion about this post