തിരുവനന്തപുരം : സെൻട്രൽ ജയിലിലെ തടവുകാർക്കു നൽകിയ സ്മാർട് കാർഡ് ഉപയോഗിച്ചു ചില പ്രതികൾ കോൺഫറൻസ് കോൾ വഴി പുറത്തെ സംഘങ്ങളുമായി ആശയവിനിമയം നടത്തുന്നതായി കണ്ടെത്തി. ഇതു തടയാൻ സോഫ്റ്റ്‌വെയറിൽ മാറ്റം വരുത്തിയതിനെ സ്വർണക്കടത്തു കേസ് പ്രതികൾ ചോദ്യം ചെയ്തു. തങ്ങളുടെ ഫോൺ റിക്കോർഡ് ചെയ്യുന്നുവെന്നാരോപിച്ച് ഇവർ ജയിൽ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി.
തമിഴ്നാട് ഈറോഡിലെ അലൻ ഗ്രൂപ്പ് എന്ന കമ്പനിയാണു ജയിലുകളിൽ സ്മാർട് കാർഡ് അധിഷ്ഠിത ഫോൺ വിളി സംവിധാനം ഒരുക്കിയത്. കാർഡിൽ മുൻകൂട്ടി നൽകിയിട്ടുള്ള അടുത്ത ബന്ധുക്കളായ 3 പേരെ മാത്രമേ വിളിക്കാൻ കഴിയൂ. ബിൽ ഒരു മാസം കഴിഞ്ഞു കമ്പനി അറിയിക്കും. തുക തടവുകാരുടെ കൂലിയിൽനിന്നു കുറയ്ക്കും.
അനുവദിക്കപ്പെട്ട നമ്പറുകൾക്കു പുറമേയുള്ളവരുമായി തടവുകാർ സംസാരിക്കുന്നതു ഗുരുതര സുരക്ഷാഭീഷണിയാണെന്നു ജയിൽ മേധാവി ഋഷിരാജ് സിങ് സൂപ്രണ്ടുമാർക്കു മുന്നറിയിപ്പു നൽകി. കോൾ ഡൈവേർഷൻ, കോൺഫറൻസ് കോൾ എന്നിവ നടക്കുന്നില്ലെന്ന് ഉറപ്പാക്കണമെന്നും നിർദേശിച്ചു.
ലഹരിക്കടത്തു കേസിൽ പൂജപ്പുര സെൻട്രൽ ജയിലിലുള്ള ഒരു തടവുകാരൻ സ്മാർട്ട് കാർഡ് ഉപയോഗിച്ച് ഭാര്യയെ വിളിച്ചു കോൺഫറൻസ് കോളിലൂടെ പുറത്തെ ലഹരിസംഘങ്ങളെ നിയന്ത്രിക്കുന്നതായി എക്സൈസ് കണ്ടെത്തി. അവർ വിവരം അറിയിച്ചതോടെ പല നമ്പറുകളും നിരീക്ഷണത്തിലാക്കി. ചിലർ സ്മാർട് കാർഡിലുള്ള നമ്പറിലേക്കു വിളിച്ച ശേഷം ഡൈവേർഷനായി പുതിയ നമ്പർ നൽകും. ചിലർ ആ നമ്പറിലോ പുതിയ നമ്പർ വഴിയോ കോൺഫറൻസ് കോൾ നടത്തും. ഇതോടെ സോഫ്റ്റ്‍വെയറിൽ മാറ്റം വേണമെന്നു ജയിൽ സൂപ്രണ്ട് കമ്പനിയോട് ആവശ്യപ്പെട്ടു.
4 വർഷം മുൻപു പൂജപ്പുര ജയിലിൽ സ്ഥാപിച്ച സ്മാർട് കാർഡ് സംവിധാനം പിന്നീടു സംസ്ഥാനത്തെ എല്ലാ സെൻട്രൽ ജയിലുകളിലും ജില്ലാ ജയിലുകളിലും സ്ഥാപിച്ചു. അവിടെയൊക്കെ തട്ടിപ്പു നടക്കുന്നുണ്ടോയെന്ന് ആരും പരിശോധിച്ചിട്ടില്ല. പൂജപ്പുര സെൻട്രൽ ജയിലിൽ തടവുകാർക്കു സ്മാർട് കാർഡ് ഉപയോഗിച്ചു വിളിക്കാവുന്ന 9 ഫോണുകൾ ജയിൽ ടവറിനു സമീപത്തെ ബ്ലോക്കിലാണു സജ്ജമാക്കിയിട്ടുള്ളത്; നിരീക്ഷിക്കാനുള്ളത് ഒരു ഉദ്യോഗസ്ഥൻ മാത്രം. 9 പേർ ഒരേസമയം വിളിച്ചാൽ ഡൈവേർഷനോ കോൺഫറൻസോ നടക്കുന്നുണ്ടോയെന്ന് അറിയാൻ പറ്റില്ല. മറ്റു ബ്ലോക്കുകളിലും ഓരോ സ്മാർട് ഫോണുണ്ട്. അവിടെയും നിരീക്ഷണത്തിന് ആളില്ല.
മറ്റു തടവുകാർക്ക് ആഴ്ചയിൽ 2 തവണ മാത്രം ഫോൺ ചെയ്യാൻ അനുമതിയുള്ളപ്പോൾ സരിത്തും റമീസും ഉൾപ്പെടെ സ്വർണക്കടത്തു കേസിലെ തടവുകാരുടെ ഫോൺ വിളി ഒന്നിടവിട്ട ദിവസങ്ങളിലാണ്. സംസാരിക്കുന്നതു കേൾക്കാൻ കഴിയാത്ത അകലത്തിൽ വേണം ജയിൽ ഉദ്യോഗസ്ഥരുടെ നിരീക്ഷണമെന്ന കോടതി വിധിയും ഇവർക്കു ലഭിച്ചിട്ടുണ്ട്. 7 കോഫെപോസ തടവുകാർക്കാണ് ഈ അനുമതി.
മുൻകൂട്ടി നൽകുന്ന 3 നമ്പറുകളിലേക്കു മാസം 250 രൂപയ്ക്കു ഫോൺ വിളിക്കാനാണു തടവുകാർക്ക് അനുമതിയുണ്ടായിരുന്നത്. കോഫെപോസ തടവുകാർക്കു ഫോൺ വിളി അനുവദിച്ചിരുന്നില്ല. എന്നാൽ കോവിഡ് വ്യാപനം മൂ ലം സന്ദർശക നിയന്ത്രണം വന്നതോടെ ഇളവുണ്ടായി. കോഫെപോസക്കാർ ഉൾപ്പെടെ എല്ലാവർക്കും മാസം 450 രൂപയ്ക്കു വിളിക്കാമെന്നായി.
Discussion about this post