ഗുരു പൂർണിമ ആഘോഷങ്ങൾക്ക് രാജ്യം തയ്യാറാകുന്നു. ജൂലൈ 23 വെള്ളിയാഴ്ചയാണ് ഇത്തവണത്തെ ഗുരുപൂർണിമ. ആഷാഢ മാസത്തിലെ പൗർണമി ദിവസമാണ് ഗുരുപൂർണിമ ആഘോഷിക്കുന്നത്. ആചാര്യ പൂജക്ക് പ്രാധാന്യം കല്പിക്കുന്ന ദിനമാണിത്. ഈ ദിവസം ശിഷ്യന്മാർ ഗുരുക്കന്മാരെ പൂജിക്കുന്നു.
വ്യാസ പൂർണിമയെന്നും ഗുരുപൂർണിമ അറിയപ്പെടുന്നു. ഇതിഹാസ രചയിതാവായ വേദവ്യാസന്റെ തിരുനാളാണ് ഗുരുപൂർണിമ. സാരാനാഥിൽ ശ്രീബുദ്ധൻ ആദ്യ പ്രഭാഷണം നടത്തിയതിന്റെ സ്മരണയിൽ ബൗദ്ധരും ഗുരുപൂർണിമ ആഘോഷിക്കുന്നു.
അജ്ഞാന തിമിരത്തിൽ ആണ്ടു കിടന്ന ലോകത്തിന് വിജ്ഞാനത്തിന്റെ വെളിച്ചം പകർന്ന പുണ്യഭൂമികയാണ് ഭാരതം. ഈ പുണ്യഭൂമിയുടെ ഏറ്റവും വലിയ സവിശേഷതയായി ആചാര്യന്മാർ പരിഗണിക്കുന്നത് ഇവിടത്തെ സവിശേഷമായ ഗുരുശിഷ്യ പരമ്പരയാണ്. ഭാരതത്തിന്റെ അമൂല്യമായ സാംസ്കാരിക പൈതൃകമാണിത്.
ഗുരു മുമുക്ഷുവിന് ആധ്യാത്മിക മാർഗനിർദേശം നൽകി ശിഷ്യൻ എന്ന നില വരെയും പിന്നീട് മോക്ഷം വരെയും എത്തിക്കുന്നു. അതുകൊണ്ട് ഗുരു-ശിഷ്യ ബന്ധം ഏറ്റവും പവിത്രമായ ബന്ധമായി കണക്കാക്കപ്പെടുന്നു.
ഈശ്വരപ്രാപ്തിക്കുള്ള മാർഗം കാണിച്ചു കൊടുക്കുവാൻ ഗുരുവിന് മാത്രമേ സാധിക്കൂ. ഗുരുവിന് മാത്രമേ നമുക്ക് ‘ഞാൻ’ അതായത് ‘ആത്മാവിന്റെ മേൽവിലാസം പറഞ്ഞു തരാൻ കഴിയൂ. ഒരു വ്യക്തിയുടെ സ്വഭാവ രൂപീകരണത്തിൽ അനിഷേധ്യമായ സ്ഥാനമാണ് ഗുരുവിനുള്ളത്. ശരിയായ ഗുരുവിനെ ലഭിക്കാത്തവൻ ദുസ്വഭാവിയും അഹങ്കാരിയുമായി അധ:പതിക്കുന്നു.
മനുഷ്യന് ഈശ്വരനുമായി ബന്ധം സ്ഥാപിക്കാനുള്ള വിശിഷ്ടമായ മാർഗമാണ് ഗുരു. ഈശ്വരനും ജീവാത്മാവിനും ഇടയിലുള്ള മായാ പ്രതിബന്ധങ്ങളായ ഭൗതിക ബന്ധനങ്ങളെ അതിജീവിക്കാൻ കൃത്യമായ മാർഗനിർദേശം നൽകാൻ ഗുരുവിന് സാധിക്കുന്നു.
തനിക്ക് അറിയാവുന്നതൊക്കെയും ശിഷ്യപരമ്പരയ്ക്ക് പൂർണ്ണ മനസോടെയാണ് ഗുരു ദാനം ചെയ്യുന്നത്. ശിഷ്യനെ ഗുരുവാക്കി മാറ്റുന്ന അതുല്യമായ കർത്തവ്യവും ഗുരു നിർവഹിക്കുന്നു. തന്‍റെ ശിഷ്യൻ തന്നേക്കാൾ വലിയ ജ്ഞാനിയാകണമെന്നും വാദത്തിൽ തന്നെ തോൽപ്പിക്കണമെന്നും ഗുരു ഇച്ഛിക്കുന്നു.
ശിഷ്യന്‍റെ അജ്ഞാനത്തെ അകറ്റി അവന്‍റെ ആധ്യാത്മിക ഉയർച്ചയ്ക്കു വേണ്ട സാധന ഗുരു പറഞ്ഞു കൊടുക്കുന്നു. അയാളെ കൊണ്ട് സാധന ചെയ്യിച്ചെടുക്കുകയും അയാൾക്ക് അനുഭൂതികൾ നൽകുകയും ചെയ്യുന്നു. ഗുരുവിന്‍റെ ശദ്ധ്ര ശിഷ്യന്‍റെ ലൗകിക സുഖങ്ങളിലല്ല, മറിച്ച് അവന്റെ ആധ്യാത്മിക ഉന്നമനത്തിലായിരിക്കും.
‘ഗുരു’ എന്ന വാക്ക്, ‘ഗു’, ‘രു’, എന്നീ രണ്ടു വാക്കുകളിൽ നിന്നാണ് ഉണ്ടായത്. ‘ഗു’ എന്നാൽ ‘അജ്ഞാന രൂപത്തിലുള്ള അന്ധകാരം’, ‘രു’ എന്നാൽ ‘ജ്ഞാന രൂപിയായ പ്രകാശം’. ‘ഗുരു’ എന്നാൽ ‘അന്ധകാര രൂപിയായ അജ്ഞാനത്തെ നശിപ്പിച്ച് ജ്ഞാന രൂപിയായ പ്രകാശം പടർത്തുന്നവൻ എന്നാണ്.
സദ്ഗുരുവിന്‍റെ ദർശനം ഒരാളുടെ പാപത്തെയും മാനസിക പിരിമുറുക്കത്തെയും ദാരിദ്യ്രത്തെയും ഇല്ലാതാക്കുന്നുവെന്നാണ് ഭാരതീയ തത്വചിന്തയിൽ പറയുന്നത്. പിതാവ് പുത്രന്‍റെ ജനനത്തിന് കാരണം മാത്രമാകുന്നു. എന്നാൽ ഗുരുവാണ് പുത്രനെ ജനന മരണ ചക്രത്തില്‍നിന്നും മോചിപ്പിച്ചെടുക്കുന്നത്. അതിനാൽ ഗുരു പിതാവിനേക്കാളും ശേഷ്ഠ്രനായി കണക്കാക്കപ്പെടുന്നു.
പുരുഷാർത്ഥങ്ങളുടെ എല്ലാ കർമ്മ പഥങ്ങളിലും മാതൃകയാക്കാവുന്ന അസംഖ്യം ശിഷ്യപരമ്പരകളുടെ കേദാരമാണ് ഭാരതം. വസിഷ്ഠ- വിശ്വാമിത്ര പുണ്യമായ രാമ ലക്ഷ്മണന്മാരും മഹാദേവ ശിഷ്യനായ പരശുരാമനും പരശുരാമ ശിഷ്യനായ ഭീഷ്മരും ദ്രോണശിഷ്യനായ അർജുനനും ഇതിഹാസങ്ങളിലെ ഉദാത്ത മാതൃകകളാണ്.
സ്വാർത്ഥതയ്ക്ക് വേണ്ടി ഗുരുവിൽ നിന്നും ജ്ഞാനം പ്രാപ്തമാക്കുന്നവർക്ക് സംഭവിക്കുന്ന അപചയവും ഇതിഹാസങ്ങളിൽ വ്യക്തമാക്കുന്നുണ്ട്. മഹോന്നതമായ വീര്യഗുണവാനായിരുന്നിട്ടും കർണ്ണന്റെ വീഴ്ചകളുടെ ഹേതുവായി ഗണിക്കപ്പെടുന്നത് ഗുരുവായ പരശുരാമനോട് പറഞ്ഞ അസത്യമാണ്. ഗുരു ഭരദ്വാജ പുത്രനായ ദ്രോണരോട് ചെയ്ത വാഗ്ദാന ലംഘനമാണ് ദ്രുപദന്റെ വീഴ്ചകളുടെയും ആരംഭമെന്ന് കാണാൻ സാധിക്കും.
ഭാരതീയ ഐതിഹാസിക- ആത്മീയ ചിന്താധാരയുടെ മൂലാധാരമായ ഗുരു ശിഷ്യ സങ്കല്പത്തിന്റെ മഹത്വം ഉദ്ഘോഷിക്കുന്ന ഗുരുപൂർണിമ സമുചിതമായി ആഘോഷിക്കാൻ രാഷ്ട്രീയ സ്വയംസേവക സംഘവും തയ്യാറെടുക്കുകയാണ്. ഇതിന്റെ ഭാഗമായി രാജ്യത്തെ അസംഖ്യം സംഘ ശാഖകളിൽ ഗുരുപൂജ സമുചിതമായി ആചരിക്കപ്പെടുന്നു.
Discussion about this post