തിരുവനന്തപുരം: കരുവന്നൂരിലെ സഹകരണ ബാങ്ക് തട്ടിപ്പിലെ ക്രൈംബ്രാഞ്ച് അന്വേഷണം കേസ് അട്ടിമറിക്കാനാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് കെ. സുരേന്ദ്രൻ പറഞ്ഞു. കേന്ദ്ര ഏജൻസികൾ വരുമോ എന്ന ഭയം മൂലമാണ് സർക്കാർ ക്രൈംബ്രാഞ്ച് അന്വേഷണം നടത്തുന്നത്. അന്വേഷണം നടത്തിയാൽ ഉന്നത സി.പി.എം നേതാക്കളുടെ പങ്ക് പുറത്തുവരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മന്ത്രി ആർ. ബിന്ദു മത്സരിച്ച മണ്ഡലത്തിലേക്കുള്ള പണം കരുവന്നൂരിൽ നിന്നാണ് പോയതെന്നും, എ.സി. മൊയ്തീന്റെ ബന്ധുക്കളാണ് തട്ടിപ്പിന് പിന്നിലെ ബുദ്ധികേന്ദ്രങ്ങളെന്നും അദ്ദേഹം പറഞ്ഞു.
”സി.പി.എം നിയന്ത്രണത്തിലുള്ള 106 സഹകരണ ബാങ്കുകളിൽ തട്ടിപ്പ് നടന്നിട്ടുണ്ട്. കരുവന്നൂർ ബാങ്കിലെ നിക്ഷേപകർ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ബാങ്കിലെ പണം ഉപയോഗിച്ചെന്ന് പറഞ്ഞതിനെക്കുറിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ അന്വേഷിക്കണം. തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ സഹകരണബാങ്കിലെ കള്ളപ്പണം സി.പി.എം ഉപയോഗിച്ചതിനെതിരെ ബി.ജെ.പി കമ്മീഷനെ സമീപിക്കും”. സുരേന്ദ്രൻ പറഞ്ഞു.
കൊടകര കുഴൽപ്പണവുമായി ബന്ധപ്പെട്ട കുറ്റപത്രം രാഷ്ട്രീയപ്രേരിതമാണ്. തെളിവിന്റെ ഒരു കണിക പോലുമില്ലാതെയാണ് കുറ്റപത്രം തയാറാക്കിയത്. ധർമരാജന്റെ രണ്ട് മൊഴികൾ കുറ്റപത്രത്തിലുണ്ടെന്നാണ് വാർത്തകൾ വരുന്നത്. പരസ്പര വൈരുധ്യമുള്ള മൊഴികളാണിത്. ബി.ജെ.പി നേതാക്കളുടെ സി.ഡി.ആർ എന്ന പേരിൽ പൊലീസ് പറയുന്നത് വ്യാജമാണ്. നേതാക്കളുടെ സി.ഡി.ആർ ഉടൻ പുറത്തുവിടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Discussion about this post