കണ്ണൂർ: കണ്ണൂർ വിമാനത്താവളം വഴി സ്വർണം കടത്താൻ കൂട്ടു നിന്ന കസ്റ്റംസ് ഉദ്യോഗസ്ഥരെ സർവീസിൽ നിന്നും പിരിച്ചു വിട്ടു. രോഹിത് ശർമ, സാകേന്ദ്ര പസ്വാൻ, കൃഷൻ കുമാർ എന്നിവർക്ക് എതിരെയാണ് നടപടി.
2019 ഓഗസ്റ്റ് 19ന് കണ്ണൂർ വിമാനത്താവളത്തിൽ 4.5 കിലോഗ്രാം സ്വർണവുമായി മൂന്ന് കാരിയർമാർ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസിന്റെ പിടിയിലായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇവർ പതിനൊന്ന് കിലോ സ്വർണം കണ്ണൂർ വിമാനത്താവളം വഴി കടത്തിയിട്ടുണ്ട് എന്ന് വ്യക്തമായത്. കള്ളക്കടത്തിന് വേണ്ട ഒത്താശ ഉദ്യോഗസ്ഥർ ചെയ്തു. അന്ന് കോഴിക്കോട് വിമാനത്താവളത്തിലെ കസ്റ്റംസ് പ്രിവന്റീവ് വിഭാഗം ഇൻസ്പെക്ടറായിരുന്ന രാഹുൽ പണ്ഡിറ്റിന്റെ നിർദേശാനുസരണമാണ് കണ്ണൂരിലെ മൂന്ന് ഉദ്യോഗസ്ഥർ പ്രവർത്തിച്ചിരുന്നത് എന്നും അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞവർഷം ഇയാളെ പിരിച്ചുവിട്ടിരുന്നു.
കണ്ണൂർ വിമാനത്താവളത്തിലെ മൂന്ന് ഉദ്യോഗസ്ഥരും സസ്പെൻഷൻ കാലാവധിക്കു ശേഷം കൊച്ചിയിൽ പ്രിവന്റീവ് വിഭാഗം ഹെഡ്ക്വാർട്ടേഴ്സിൽ ജോലിയിൽ തിരികെ പ്രവേശിച്ചിരുന്നു. എന്നാൽ ഇവർക്ക് കള്ളക്കടത്തിൽ വ്യക്തമായ പങ്കുണ്ട് എന്ന് ബോധ്യപ്പെട്ടതിനെ അടിസ്ഥാനത്തിൽ പിരിച്ചു വിടുകയായിരുന്നു.
Discussion about this post