കേന്ദ്രസർക്കാരിൽ നിന്ന് വലിയൊരു തുക ഇപ്പോഴും പെൻഷൻ വാങ്ങുന്ന ഒരു രാജകുടുംബമുണ്ട് കേരളത്തിലെ കണ്ണൂരിൽ. നൂറ്റാണ്ടുകൾക്കു മുമ്പ് ലക്ഷദ്വീപിനുമേൽ അധികാരം സ്ഥാപിക്കുകയും അറേബ്യൻ വൻകര വരെ പ്രധാന ശക്തിയായി വ്യാപാരം നടത്തുകയും ചെയ്തിരുന്ന അറയ്ക്കൽ രാജവംശം.
കേരളത്തില്‍ ചെറുതും വലുതുമായ നിരവധി രാജവംശങ്ങളുണ്ടായിരുന്നു. എന്നാല്‍ കേരളത്തിലെ ഒരേയൊരു മുസ്ലിം രാജവംശം എന്ന വിശേഷണം അറയ്ക്കലിനു സ്വന്തം. അധികാരത്തിന്റെയും പ്രതാപത്തിന്റെയും ആസ്ഥാനമായിരുന്നു ഒരു കാലത്ത് അറയ്ക്കൽ രാജവംശം. കണ്ണൂര്‍ നഗരത്തില്‍ നിന്ന് രണ്ടു കിലോമീറ്റര്‍ അകലെ അഴീക്കലിലാണ് അറയ്ക്കൽ കൊട്ടാരം സ്ഥിതി ചെയ്യുന്നത്.
കണ്ണൂര്‍ രാജവംശമെന്നും, കണ്ണൂരിന്റെയും ലക്ഷദ്വീപുകളുടെയും സുല്‍ത്താനത്ത് എന്നും അറയ്ക്കല്‍ രാജവംശം അറിയപ്പെട്ടിരുന്നു. ഉത്തരമലബാറിലെ മുസ്ലിം ജനതയുടെ സമ്പൂര്‍ണ്ണ നേതൃത്വമുണ്ടായിരുന്ന അറയ്ക്കല്‍ രാജകുടുംബം ഭരണാധികാരികള്‍ എന്നതിന് പുറമെ, മുസ്ലിംകളുടെ സാമുദായിക നേതൃത്വവും വഹിച്ചിരുന്നു.
മരുമക്കത്തായ സമ്പ്രദായമാണ് അറയ്ക്കൽ രാജവംശം പിന്തുടർന്നിരുന്നത്. അധികാരി സ്ത്രീയാണെങ്കിൽ അറയ്ക്കൽ ബീവി എന്നും പുരുഷനാണെങ്കിൽ അലി രാജ എന്നുമുള്ള സ്ഥാനപ്പേരിലാണ് അറിയപ്പെട്ടിരുന്നത്. രാജകുടുംബത്തിലെ ഏറ്റവും പ്രായം കൂടിയ അംഗമാണ് ഭരണാധികാരി. ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭം മുതല്‍ സുല്‍ത്താന്‍ എന്ന ബഹുമാന നാമം കൂടി ബ്രിട്ടീഷ് ഇന്ത്യാ ഗവണ്മെന്റ് ഇവര്‍ക്ക് നല്‍കിയിരുന്നു
ധര്‍മപട്ടണവും പിന്നീട് കണ്ണൂരും ആസ്ഥാനമാക്കിയാണ് ഈ രാജകുടുംബം ഭരണം നടത്തിവന്നിരുന്നത്. രാജകുടുംബത്തില്‍ അലങ്കരിച്ച സിംഹാസനവും രാജകീയമുദ്രയും ചിഹ്നവും കൊടിയുമെല്ലാം ഉണ്ടായിരുന്നു. പ്രധാനമായും മൂന്ന് തരത്തിലുള്ള ഭൂസ്വത്തായിരുന്നു രാജകുടുബത്തിന് ഉണ്ടായിരുന്നത്. പൗരാണികമായി കുടുംബം നേടിയെടുത്ത അറയ്ക്കല്‍ പണ്ടാരം വക സ്വത്ത്, വാണിജ്യത്തിലൂടെ ആര്‍ജിച്ചെടുത്ത വലിയ പാണ്ടികശാല, പുതിയ പാണ്ടികശാല എന്നിവയായിരുന്നു അവ.
കണ്ണൂര്‍ പ്രവിശ്യയില്‍ മാസപ്പിറവിയും പെരുന്നാളും നോമ്പുകാലവുമൊക്കെ ഔദ്യോഗികമായി പ്രഖ്യാപിക്കാനുള്ള അവകാശം ഇപ്പോഴും അറയ്ക്കല്‍ ബീവിക്കാണുള്ളത്.
1772 -ല്‍ ഡച്ചുകാരില്‍ നിന്നും ഇവര്‍ കണ്ണൂര്‍ കോട്ട കരസ്ഥമാക്കി. കണ്ണൂർ നഗരത്തിന്റെ ആധിപത്യവും വടക്കേമലബാറിലെ കുരുമുളകിന്റെയും ഏലത്തിന്റെയും വാണിജ്യകുത്തകയും ഏറെക്കാലം അറയ്ക്കൽ കുടുംബക്കാർക്കായിരുന്നു
കുടുംബത്തിലെ ഏറ്റവും പ്രായംകൂടിയ അംഗത്തെ, അത് സ്ത്രീ ആയാലും പുരുഷനായാലും, കുടുംബത്തിന്റെ നായകത്വം ഏല്‍പിക്കുകയാണ് ഇവിടെ ചെയ്യുന്നത്. അതുകൊണ്ടുതന്നെ, അറയ്ക്കല്‍ രാജവംശത്തില്‍ പല കാലങ്ങളിലും സ്ത്രീകളുടെ നേതൃത്വവും ഭരണവും ഉണ്ടായിട്ടുണ്ട്. ഏറ്റവും മൂത്ത അംഗം സ്ത്രീയാണെങ്കില്‍ അവര്‍ രാജ്യഭാരം ഏറ്റെടുക്കുകയായിരുന്നു പതിവ്. അവരെ വലിയ ബീവി എന്നു വിശേഷിപ്പിച്ചു. അധികാരക്കൈമാറ്റത്തിന്റെ ഭാഗമായി വാൾ, പരിച, വെള്ളിപ്പാത്രങ്ങൾ എന്നിവ അടുത്ത ദിവസം നടക്കുന്ന സ്ഥാനാരോഹണച്ചടങ്ങിൽ പുതിയ സുൽത്താനു കൈമാറും. കണ്ണി മുറിയാത്ത രാജവംശത്തിലെ പാരമ്പര്യച്ചടങ്ങ്. ഒപ്പം അപൂർവങ്ങളിൽ അപൂർവമായ പെൺഭരണത്തിന്റെ പിൻതുടർച്ചയും. യുദ്ധവും സന്ധിയും വ്യാപാരവും അന്താരാഷ്ട്ര വിനിമയവുമെല്ലാം സുല്‍ത്താനമാരുടെ കയ്യില്‍ ഭദ്രമായിരുന്നു. പേര്‍ഷ്യയും ഹിന്ദുസ്ഥാനിയുമടക്കം നിരവധി ഭാഷകളറിയുന്നവരായിരുന്നു പല ബീവിമാരും.
1770-ല്‍ സുല്‍ത്താനയായത് ജൂനുമ്മ ബീവിയായിരുന്നു. മൈസൂര്‍-ഇംഗ്ലീഷ് യുദ്ധങ്ങളുടെ നിര്‍ണായകഘട്ടങ്ങളിലും അവര്‍ തന്നെയായിരുന്നു ഭരണം നടത്തിയിരുന്നത്. എന്നാല്‍, സൈന്യങ്ങളുടെ നേതൃത്വവും ദൈനംദിന ഭരണവും കാര്യമായി നിയന്ത്രിച്ചു പോന്നിരുന്നത് ഇവരുടെ ഭര്‍ത്താവായ ആലിരാജാവായിരുന്നു. അറയ്ക്കല്‍ കുടുംബക്കാര്‍ സ്ത്രീപുരുഷഭേദമില്ലാതെ കാരണവസ്ഥാനം അലങ്കരിച്ചു.
23 ഏക്കര്‍ വിസ്തൃതിയുള്ള കണ്ണൂരിലെ കോട്ട മൈതാനി 1793ല്‍ സൈനികാവശ്യത്തിനായി ബ്രിട്ടീഷുകാര്‍ അറയ്ക്കല്‍ ബീവിയോട് ആവശ്യപ്പെട്ടു. യുദ്ധത്തിന് ശേഷം മലബാര്‍ ബ്രിട്ടീഷുകാരുടെ അധീനതയിലായപ്പോള്‍ അറയ്ക്കല്‍ രാജവംശം ഇംഗ്ലീഷ് മേധാവിത്വത്തിന് കീഴിലമര്‍ന്നു.
1905 ആകുമ്പോഴേക്കും 3096 ഏക്കര്‍ സ്ഥലമൊഴിച്ച് ബാക്കി കണ്ണൂരും പരിസരങ്ങളും മുഴുവന്‍ ബ്രിട്ടീഷ് അധീനത്തിലായി. കണ്ണൂരും കന്റോണ്‍മെന്റും അറയ്ക്കല്‍ സ്വരൂപത്തിന് നഷ്ടപ്പെട്ടു. 1911 ആയപ്പോഴേക്കും ചെങ്കോലും ഉടവാളും നിശേഷം ഉപേക്ഷിക്കേണ്ടി വന്നു. തുടര്‍ന്ന്, ബ്രിട്ടീഷുകാരുമായി ബീവി ഉണ്ടാക്കിയ കരാര്‍ പ്രകാരം മിനിക്കോയി, അമേനി, ലക്ഷദ്വീപ് എന്നിവ ബ്രിട്ടീഷ് ആധിപത്യത്തിലായി. ബീവി പിന്നീട് ബ്രിട്ടീഷുകാരില്‍ നിന്ന് പെന്‍ഷന്‍ പറ്റി.
സുല്‍ത്താന ഇമ്പിച്ചി ബീവി ആദിരാജയുടെ കാലത്താണ് ചെറുത്തുനില്‍പ്പുകള്‍ക്കൊടുവില്‍ ലക്ഷദ്വീപുകള്‍ മുഴുവനായും ബ്രിട്ടീഷുകാര്‍ക്ക് അടിയറവ് വെക്കേണ്ടി വന്നത്. ലക്ഷദ്വീപ് പിടിച്ചെടുത്തപ്പോൾ ബ്രിട്ടിഷ് സർക്കാർ തുടങ്ങിവച്ചതാണ് മാലിഖാൻ എന്നറിയപ്പെടുന്ന പാരമ്പര്യ പെൻഷൻ. ഇപ്പോൾ പ്രതിവർഷം 23,000 രൂപയാണ് കേന്ദ്ര സർക്കാരിൽ നിന്ന് അറയ്ക്കൽ സുൽത്താൻ വാങ്ങുന്നത്.












