കൊച്ചി: പിറവം ഇലഞ്ഞിയിൽ കേന്ദ്ര ഏജൻസികൾ നടത്തിയ പരിശോധനയിൽ ലക്ഷങ്ങളുടെ കള്ളനോട്ടു പിടികൂടി. സീരിയൽ നിർമാണത്തിന് എന്ന പേരിൽ വീടു വാടകയ്ക്കെടുത്ത് കള്ളനോട്ടു നിർമാണം നടത്തിവന്ന പത്തനംതിട്ട സ്വദേശികളായ അഞ്ചംഗസംഘം പിടിയിലായി. ഒമ്പതു മാസമായി ഈ വീടു കേന്ദ്രീകരിച്ചു കള്ളനോട്ടു നിർമാണം നടത്തി വരുകയായിരുന്നെന്നാണ് വിവരം. 500 രൂപയുടെ കറൻസി നോട്ടുകളാണ് ഇവിടെ അച്ചടിച്ചിരുന്നത്.
കഴിഞ്ഞ ദിവസം ഇലഞ്ഞിയിലെ മാർക്കറ്റിൽ ഒരു കച്ചവടക്കാരനു കള്ളനോട്ടു ലഭിച്ചതിനെ തുടർന്നു, വിവരം ഇന്റലിജൻസ് ബ്യൂറോയെ അറിയിക്കുകയായിരുന്നു. പണം കൈമാറിയ സംഘം താമസിക്കുന്ന വീട് തിരിച്ചറിഞ്ഞ ഐബി ഉദ്യോഗസ്ഥർ, ചൊവ്വാഴ്ച പുലർച്ചെ രണ്ടു മണിയോടെ കൂത്താട്ടുകുളം പൊലീസിനെ പോലും അറിയിക്കാതെ ഇടിച്ചു കയറി പരിശോധന നടത്തുകയായിരുന്നു. തുടർന്ന് ഇവിടെ നിർമാണത്തിലിരുന്ന ലക്ഷങ്ങളുടെ കറൻസി നോട്ടുകൾ കണ്ടെത്തുകയും സംഘത്തെ പിടികൂടുകയും ചെയ്തു.
രാവിലെയാണ് റെയ്ഡ് നടക്കുന്ന വിവരം ലോക്കൽ പൊലീസ് അറിയുന്നത്. ഇന്റലിജൻസ് ബ്യൂറോയ്ക്കൊപ്പം എടിഎസ്, എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉദ്യോഗസ്ഥരും എത്തിയാണ് പരിശോധന നടത്തിയത്. പൊലീസ് സ്ഥലത്തെത്തിയെങ്കിലും പരിശോധനാ സംഘത്തിൽ ഉൾപ്പെടുത്തിയില്ലെന്നാണു വിവരം. കേന്ദ്ര ഏജൻസികൾ തന്നെയാണ് പരിശോധനയ്ക്കു നേതൃത്വം നൽകിയത്.
കൊച്ചിയിൽനിന്നുള്ള ഇന്റലിജൻസ് ബ്യൂറോയുടെ സംഘം രഹസ്യമായി നടത്തിയ ഓപ്പറേഷനാണ് സംഘത്തെ കുടുക്കിയത്. കള്ളനോട്ടു നിർമിക്കുന്നതിന് ഉപയോഗിച്ച ഉപകരണങ്ങളും കണ്ടെത്തിയിട്ടുണ്ട്. പുത്തൻകുരിശ് ഡിവൈഎസ്പി ഉൾപ്പെടെയുള്ളവരും സ്ഥലത്തെത്തി. നോട്ട് അച്ചടി സംഘത്തിനു പിന്നിൽ ഉന്നതർ ആരെങ്കിലും ഉണ്ടോയെന്ന് അന്വേഷണം ആരംഭിച്ചു.
Discussion about this post