ലണ്ടൻ: ബാങ്കുകളിൽ നിന്ന് വൻതുക കടമെടുത്ത് തിരിച്ചടയ്ക്കാതെ ലണ്ടനിലേക്ക് മുങ്ങിയ വിവാദ മദ്യവ്യവസായി വിജയ് മല്യയെ പാപ്പരായി പ്രഖ്യാപിച്ച് ബ്രിട്ടനിലെ ഹൈക്കോടതി. ലണ്ടൻ ഹൈക്കോടതിയിലെ ചാൻസറി ഡിവിഷനിലെ (നയതന്ത്ര പ്രാധാന്യമുള്ള കേസുകൾ കേൾക്കുന്ന ഡിവിഷൻ) ചീഫ് ഇൻസോവൻസീസ് ആൻഡ് കമ്പനീസ് കോർട്ട് ജഡ്ജ് മൈക്കിൾ ബ്രിഗ്‌സിന്റേതാണ് വിധി.
എസ്.ബി.ഐ നേതൃത്വം കൊടുക്കുന്ന ഇന്ത്യൻ ബാങ്കുകളുടെ കൺസോർഷ്യത്തിന് ഇനി മല്യയുടെ ഇന്ത്യയിലെയും വിദേശത്തെയും ആസ്‌തികൾ മരവിപ്പിക്കാനും അവ കണ്ടുകെട്ടി വായ്‌പാത്തുക തിരിച്ചുപിടിക്കാനും കഴിയും.
ഇന്ത്യൻ കോടതികളിലും കേസുകൾ നടക്കുന്നതിനാൽ പാപ്പരായി പ്രഖ്യാപിച്ച നടപടി സ്‌റ്റേ ചെയ്യണമെന്ന് മല്യയുടെ അഭിഭാഷകൻ വാദിച്ചെങ്കിലും ജഡ്ജ് മൈക്കിൾ ബ്രിഗ്‌സ് അനുവദിച്ചില്ല. വിധിക്കെതിരെ അപ്പീൽ നൽകാനുള്ള അനുമതിയും ജഡ്‌ജി നിഷേധിച്ചു.
നിശ്ചിത സമയത്തിനകം ബാങ്കുകൾക്ക് വായ്‌പാത്തുക തിരികെ നൽകാൻ മല്യ തയ്യാറാകുമെന്ന വിശ്വാസമില്ലെന്നും ജഡ്ജി പറഞ്ഞു. 9,900 കോടി രൂപയാണ് വായ്‌പാത്തുകയെങ്കിലും ഇതിനുപുറമേ 2013 ജൂൺ 25 മുതൽക്കുള്ള പലിശയും 11.5 ശതമാനം പിഴപ്പലിശയും വീട്ടണമെന്നാണ് ബാങ്കുകളുടെ ആവശ്യം.
Discussion about this post