കൊച്ചി: യൂട്യൂബ് ചാനലിനു വേണ്ടി നാവിക ആസ്ഥാനത്തിനടുത്ത് അനുമതിയില്ലാതെ ഡ്രോൺ പറത്തി ദൃശ്യങ്ങൾ പകർത്തിയ യുവാവ് പിടിയിൽ. വടുതല സ്വദേശി ജോസ് ലോയ്‍ഡ് ലിനസ്(26) ആണ് നാവികേ സേനാ ഉദ്യോഗസ്ഥരുടെ പിടിയിലായത്. തോപ്പുംപടി പഴയ പാലത്തിൽനിന്നു ഡ്രോൺ പറത്തുകയായിരുന്ന ഇയാളെ പിടികൂടി കൂടുതൽ അന്വേഷണങ്ങൾക്കായി തോപ്പുംപടി പൊലീസിനു കൈമാറിയതായി പ്രതിരോധ സേനാ വക്താവ് കമാൻഡർ അതുൽപിള്ള അറിയിച്ചു.
അതീവ സുരക്ഷാ മേഖലയായ ഇവിടെ യാതൊരു അനുമതിയും ഇല്ലാതെയായിരുന്നു യുവാവിന്റെ ഡ്രോൺ പറത്തൽ. യുവാവ് മറ്റൊരു വ്യക്തിയുടെ കയ്യിൽനിന്ന് ഓൺലൈനായി വാങ്ങിയതാണ് ഡ്രോൺ. അതുകൊണ്ടുതന്നെ വാങ്ങിയതിന്റെ രേഖകൾ ഇയാളുടെ കൈവശമുണ്ടായിരുന്നില്ല. സിആർപിസി സെക്‌ഷൻ 102, 151 പ്രകാരം യുവാവിനെതിരെ കേസെടുത്ത് അറസ്റ്റു ചെയ്ത ശേഷം സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.
അതിർത്തികളിലും മറ്റും ഡ്രോൺ ഉപയോഗിച്ചുള്ള ആക്രമണങ്ങൾ പതിവു സംഭവമായതോടെ ദേശീയ തലത്തിൽ തന്നെ ഡ്രോൺ പറത്തലിന് കർശന മാർഗനിർദേശം സർക്കാർ കൊണ്ടുവന്നിരുന്നു. നാവികസേനാ ആസ്ഥാനം പോലെ അതീവ സുരക്ഷാ മേഖലയ്ക്ക് നിശ്ചിത പരിധിയിൽ ഡ്രോൺ പറത്താൻ അനുവദിക്കരുതെന്നും നിർദേശമുണ്ട്. ഡ്രോൺ വാങ്ങുന്നതിനും പറത്തുന്നതിനും ഡയറക്ടറേറ്റ് ഓഫ് സിവിൽ ഏവിയേഷന്റെ അനുമതി വാങ്ങണമെന്നാണ് നിർദേശം. ഡ്രോൺ കൈമാറ്റം ചെയ്യാനോ സുരക്ഷിത മേഖലകളിൽ പറപ്പിക്കാനോ പാടില്ലെന്നും കർശന നിർദേശമുണ്ട്.
Discussion about this post