ഡൽഹി : രാജ്യത്ത് 12 ക്ലസ്റ്ററുകളിലായി പൊതു-സ്വകാര്യ പങ്കാളിത്ത രീതിയിൽ 151 സ്വകാര്യ തീവണ്ടികൾ കൂടി തുടങ്ങുന്നതിനുള്ള ടെൻഡറുകൾ തുറന്നു. തീവണ്ടികളുടെ കരാർ ആർക്കു നൽകുമെന്നതു സംബന്ധിച്ച തീരുമാനങ്ങൾ വേഗത്തിലുണ്ടാവുമെന്ന് റെയിൽവേ വൃത്തങ്ങൾ അറിയിച്ചു. ദിവസേനയുള്ള എറണാകുളം-കന്യാകുമാരി, ആഴ്ചയിൽ മൂന്നുദിവസമുള്ള കൊച്ചുവേളി-ലുംഡിങ് (അസം), കൊച്ചുവേളി-എറണാകുളം എന്നിങ്ങനെ മൂന്ന് തീവണ്ടികളാണ് കേരളത്തിന് അനുവദിച്ചിട്ടുള്ളത്.
2019-20 കാലത്തുമാത്രം അഞ്ചുകോടി വെയ്‌റ്റിങ് ലിസ്റ്റ് ടിക്കറ്റുകൾക്ക് ബർത്തോ സീറ്റോ അനുവദിക്കാൻ റെയിൽവേക്കായിട്ടില്ല. ഇതിന്റെ പശ്ചാത്തലത്തിൽക്കൂടിയാണ് കൂടുതൽ സ്വകാര്യസംരംഭകരെ പൊതു-സ്വകാര്യ പങ്കാളിത്ത രീതിയിൽ തീവണ്ടി സർവീസ് നടത്താൻ അനുവദിക്കുന്നത്. ഇതിനുപുറമേ വന്ദേഭാരത്, തേജസ് എന്നിവയടക്കമുള്ള യാത്രാ തീവണ്ടികളുടെ കോച്ച് നിർമാണം വർധിപ്പിക്കാനും റെയിൽവേ തീരുമാനിച്ചിട്ടുണ്ട്.
കേരളത്തിന് അനുവദിച്ച എറണാകുളം- കന്യാകുമാരി പ്രതിദിനവണ്ടി രാവിലെ ആറിന് കന്യാകുമാരിയിൽനിന്ന് പുറപ്പെട്ട് 12-ന് എറണാകുളത്ത് എത്തും. എറണാകുളത്തുനിന്ന് രണ്ടിന് പുറപ്പെട്ട് രാത്രി എട്ടരയ്ക്ക് കന്യാകുമാരിയിലുമെത്തും. നാഗർകോവിൽ-കൊല്ലം-കോട്ടയം വഴിയുള്ള വണ്ടിക്ക് നാലു സ്റ്റോപ്പാണുണ്ടാവുക.
കൊച്ചുവേളിയിൽനിന്ന് ലുംഡിങ്ങിലേക്ക് വ്യാഴം, വെള്ളി, ശനി ദിവസങ്ങളിലാണ് സർവീസ്; തിരിച്ച് ഞായർ, തിങ്കൾ, ചൊവ്വ ദിവസങ്ങളിലും. കൊച്ചുവേളിയിൽനിന്ന് ഉച്ചയ്ക്ക് 1.30-ന് പുറപ്പെട്ട് മൂന്നാംദിവസം രാവിലെ ആറുമണിക്ക് ലുംഡിങ്ങിലെത്തും. 65.30 മണിക്കൂറാണ് ഓട്ടസമയം. ലുംഡിങ്ങിൽനിന്ന് തിരിച്ച് രാത്രി 8.30-ന് പുറപ്പെട്ട് മൂന്നാംദിവസം ഉച്ചയ്ക്കുശേഷം 3.10-ന് കൊച്ചുവേളിയിലെത്തും. 66.30 മണിക്കൂറാണ് ഓട്ടസമയം. ആകെ 10 സ്റ്റോപ്പുമാത്രമേയുണ്ടാവൂ.
കൊച്ചുവേളി-എറണാകുളം വണ്ടി ബുധൻ, വ്യാഴം, വെള്ളി ദിവസങ്ങളിലും തിരിച്ചുള്ളത് വ്യാഴം, വെള്ളി, ശനി ദിവസങ്ങളിലുമാണ്. കൊച്ചുവേളിയിൽനിന്ന് രാത്രി 7.50-ന് പുറപ്പെട്ട് എറണാകുളത്ത് രാത്രി 11.30-ന് എത്തും. തിരിച്ചുള്ളത് രാവിലെ 6.40-ന് പുറപ്പെട്ട് 10.25-ന് കൊച്ചുവേളിയിലെത്തും. കൊല്ലത്തും കോട്ടയത്തും മാത്രമാവും സ്റ്റോപ്പ്.
നിസാമുദ്ദീൻ-ചെന്നൈ, കന്യാകുമാരി-താംബരം, കോയമ്പത്തൂർ-ചെന്നൈ, കോയമ്പത്തൂർ-തിരുനെൽവേലി, താംബരം-തിരുനെൽവേലി തുടങ്ങിയ റൂട്ടുകളിലും സ്വകാര്യ തീവണ്ടികൾ ഓടും.
Discussion about this post