തിരുവനന്തപുരം: സംസ്ഥാനത്തെ മദ്യശാലകളില്‍ നിന്ന് മദ്യം വാങ്ങാന്‍ ബെവ്‌കോ പുതിയ മാര്‍ഗനിര്‍ദേശമിറക്കി. ഒരു ഡോസ് വാക്സിനെടുത്തതിന്റെ രേഖയോ ആര്‍.ടി.പി.സി.ആര്‍. സര്‍ട്ടിഫിക്കറ്റോ ഉള്ളവര്‍ക്ക് മാത്രമേ ഇനി മുതല്‍ മദ്യം വാങ്ങാനാകൂ. ബുധനാഴ്ച മുതല്‍ ഈ നിബന്ധന നടപ്പാക്കും.
സംസ്ഥാനത്ത് കോവിഡ് രൂക്ഷമായ സാഹചര്യത്തിലും ബെവ്‌കോ ഔട്ട്‌ലെറ്റുകളില്‍ തിരക്ക് വര്‍ധിക്കുന്നതിനെതിരെ ഹൈകോടതി കഴിഞ്ഞ ദിവസം വിമര്‍ശനമുന്നയിച്ചിരുന്നു. പച്ചക്കറി, പലവഞ്ജന കടകളില്‍ നിയന്ത്രണം ഉണ്ട്. പക്ഷേ ബെവ്‌കോ ഔട്ട്‌ലെറ്റുകള്‍ക്ക് ഇത് ബാധകമാക്കാത്തതെന്ത് എന്ന് കോടതി ചോദിച്ച സാഹചര്യത്തിലാണ് നടപടി.
എല്ലാ ഔട്ട് ലെറ്റുകള്‍ക്കും മുന്നിലും പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ സംബന്ധിച്ച് നോട്ടീസ് പതിക്കാനും ബിവറേജ് കോര്‍പറേഷന്‍ നിര്‍ദേശം നല്‍കി. മാനദണ്ഡം പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ മദ്യശാലകള്‍ക്കു മുന്നില്‍ കൂടുതല്‍ പൊലീസ് സാന്നിധ്യവും ഉണ്ടാകും.
രണ്ട് ഡോസ് വാക്സിന്‍ സ്വീകരിച്ചവര്‍, രണ്ടാഴ്ചക്ക് മുന്‍പ് ഒരു ഡോസെങ്കിലും എടുത്തവര്‍, 72 മണിക്കൂറിനുള്ളില്‍ നടത്തിയ ആര്‍.ടി.പി.സി.ആര്‍. പരിശോധനയുടെ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍, ഒരു മാസം മുന്‍പ് കോവിഡ് വന്നുപോയതിന്‍റെ സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍- എന്നിങ്ങനെയാണ് ബെവ്‌കോ നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇതു പാലിക്കുന്നവര്‍ക്ക് മാത്രമായിരിക്കും മദ്യം നൽകുക.
Discussion about this post