ഇന്ത്യാ വിഭജനം പോയ നൂറ്റാണ്ടിലെ മഹാദുരന്തമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനത്തിന് പിന്നാലെ വിഭജനത്തെ അനുകൂലിച്ച് കൈ ഉയർത്തുന്ന നെഹ്രു ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കളുടെ ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നു. 1947ലെ വിഭജന പ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്യുന്ന കോൺഗ്രസ് നേതാക്കളുടെ ചിത്രങ്ങൾ എന്ന പേരിലാണ് ഇവ വൈറൽ ആകുന്നത്.
ഇന്ത്യ, പാകിസ്ഥാൻ എന്നീ രണ്ട് രാജ്യങ്ങൾ സൃഷ്ടിക്കുന്നതുമായി ബന്ധപ്പെട്ട് നടന്ന ചർച്ചകളുടെ ചിത്രങ്ങളാണിവ എന്നാണ് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. 1947ലെ കോൺഗ്രസിന്റെ ഡൽഹി സമ്മേളനത്തിലെ ചിത്രങ്ങളാണിവ. അന്നത്തെ മൗണ്ട് ബാറ്റൻ പ്ലാൻ പ്രകാരം ഈ സമ്മേളനമാണ് വിഭജനം അംഗീകരിക്കുന്നത്. ജൂൺ 3 പ്ലാൻ എന്നാണ് ഈ നിർദേശം അറിയപ്പെടുന്നത്. പദ്ധതി സമർപ്പിച്ച് പത്ത് ദിവസങ്ങൾക്കുള്ളിൽ കോൺഗ്രസ് പാർട്ടി ഇത് അംഗീകരിക്കുകയായിരുന്നു.
1947 :: Congress Delegates Voting For Partition of India
(Photo- Homai Vyarawalla ) pic.twitter.com/5DjyxundJH
— indianhistorypics (@IndiaHistorypic) August 14, 2021
ചിത്രത്തിൽ നെഹ്രുവിനെ കൂടാതെ മകൾ ഇന്ദിര ഗാന്ധി, ഡോക്ടർ രാജേന്ദ്ര പ്രസാദ്, ജി ബി പന്ത് എന്നിവരെയും കാണാം. അക്കാലത്തെ ചരിത്രപരമായ പല ചിത്രങ്ങളും കാമറയിൽ പകർത്തിയ ഹോമൈ വ്യാരവാലയാണ് ഈ ചിത്രങ്ങളും എടുത്തത്.
അതേസമയം ഇന്ത്യ വിഭജനത്തെ കുറിച്ച് ശ്രദ്ധേയമായ പരാമർശമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നത്തെ സ്വാതന്ത്ര്യ ദിന പ്രസംഗത്തിൽ നടത്തിയത്. വിഭജനത്തിന്റെ മുറിവുകൾ ഇന്നും രാജ്യത്തെ വേദനിപ്പിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
‘നമ്മൾ ആഘോഷിക്കുന്നു, പക്ഷേ വിഭജനത്തിന്റെ വേദന ഇന്നും രാജ്യത്തിന്റെ ഹൃദയം തുളയ്ക്കുകയാണ്. ‘ദേശീയ പതാക ഉയർത്തിയ ശേഷം പ്രധാനമന്ത്രി പറഞ്ഞു. ഓഗസ്റ്റ് 14 വിഭജന ഭീതിയുടെ സ്മരണ ദിവസമായി ആചരിക്കാനുള്ള തീരുമാനം അദ്ദേഹം വിശദീകരിച്ചു. വിഭജനത്തിന്റെ നാളുകളിൽ രാജ്യത്തെ ജനങ്ങൾ അനുഭവിച്ച വേദനകളുടെയും യാതനകളുടെയും സ്മരണയ്ക്കാണ് ഈ ദിനാചരണമെന്ന് പ്രധാനമന്ത്രി പറഞ്ഞു.
വിഭജനത്തിന്റെ വേദന രാജ്യത്തിന് ഒരിക്കലും മറക്കാൻ കഴിയില്ല. അക്കാലത്തെ വിദ്വേഷവും അക്രമങ്ങളും കാരണം നമ്മുടെ രാജ്യത്തെ ലക്ഷോപലക്ഷം സഹോദരീ സഹദോരനമാർക്ക് അവരുടെ ജീവൻ നഷ്ടമായി. നിരവധി പേർക്ക് പലായനം ചെയ്യേണ്ടി വന്നുവെന്നും പ്രധാനമന്ത്രി ഓർമ്മിപ്പിച്ചു.
Discussion about this post