കോഴിക്കോട്: നഗരത്തിലെ ഫ്ലാറ്റില്‍നിന്ന് വര്‍ഷങ്ങളോളമായി മയക്കുമരുന്ന് വില്‍പന നടത്തിയിരുന്ന യുവതി അറസ്റ്റിൽ. മാരക മയക്കുമരുന്നായ 25 ഗ്രാം എം.ഡി.എം.എ യുമായി കോഴിക്കോട് കരുവന്തിരുത്തി സ്വദേശിനി താഴത്തകത്ത് വീട്ടില്‍ റജീനയാണ് (38) പരപ്പനങ്ങാടി എക്സൈസ് റേഞ്ച് പാര്‍ട്ടി അറസ്റ്റ് ചെയ്തത്. കോഴിക്കോട് നഗരം കേന്ദ്രീകരിച്ച് മയക്കുമരുന്ന് വില്‍പന നടത്തുന്നതില്‍ പ്രധാന പ്രതിയാണ് യുവതി എന്ന് പരപ്പനങ്ങാടി എക്സൈസ് ഇന്‍സ്പെക്ടര്‍ സാബു ആര്‍. ചന്ദ്ര പറഞ്ഞു.
നാല് ഗ്രാം എം.ഡി.എം.എ യുമായി പരപ്പനങ്ങാടിയില്‍ അറസ്റ്റിലായ ചാലിയം സ്വദേശി നാലുകുടി പറമ്പിൽ മുഷാഹിദ് (32) എന്നയാളെ ചോദ്യം ചെയ്തതില്‍ നിന്നു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. കൂടുതല്‍ അന്വേഷണം നടക്കുന്നതായും ഇനിയും പ്രതികള്‍ വലയിലാകാന്‍ ഉണ്ടെന്നും സാബു ആര്‍. ചന്ദ്ര പറഞ്ഞു.
ഇന്‍സ്പെക്ടര്‍ക്ക് പുറമേ പ്രിവന്‍റിവ് ഓഫിസര്‍മാരായ ടി. പ്രജോഷ് കുമാര്‍, കെ. പ്രദീപ് കുമാര്‍, ഉമ്മര്‍കുട്ടി സിവില്‍ എക്സൈസ് ഓഫിസര്‍മാരായ നിതിന്‍ ചോമാരി, ദിദിന്‍, അരുണ്‍, ജയകൃഷ്ണന്‍, വിനീഷ് പി.ബി, ശിഹാബുദ്ദീന്‍ വനിതാ സിവില്‍ എക്സൈസ് ഓഫിസര്‍മാരായ കെ. സ്മിത, എം. ശ്രീജ എക്സൈസ് ഡ്രൈവര്‍ വിനോദ് കുമാര്‍ എന്നിവരടങ്ങിയ ടീമാണ് പ്രതികളെ പിടികൂടിയത്. പരപ്പനങ്ങാടി കോടതിയില്‍ ഹാജരാക്കിയ പ്രതികളെ മഞ്ചേരി സബ്ജയിലില്‍ റിമാന്‍ഡ് ചെയ്തു.
Discussion about this post