തിരുവനന്തപുരം: സി.പി.എം സെക്രട്ടറി സഖാവ് എ. വിജയരാഘവന്‍ അറിയുന്നതിന് എന്ന തലക്കെട്ടില്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിൽ സി.പി.എമ്മിനെതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ച് കെ.പി.സി.സി പ്രസിഡന്‍റ് കെ.സുധാകരന്‍.
ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ് ആഹ്വാനം ചെയ്ത സ്വാതന്ത്ര്യ സമര പോരാട്ടത്തില്‍ അണിനിരന്ന് ലക്ഷോപലക്ഷം മനുഷ്യര്‍ സ്വാതന്ത്ര്യത്തിന് വേണ്ടി ചോരയും നീരും കൊടുക്കുമ്പോള്‍ കമ്മ്യൂണിസ്റ്റ് ചൈനയ്ക്കും സോവിയറ്റ് യൂണിയനും വേണ്ടി സ്വന്തം രാജ്യത്തെ സമര ഭടന്‍മാരെ ഒറ്റുകൊടുത്ത ചരിത്രമാണ് സി.പി.എമ്മിനുള്ളതെന്ന് സുധാകരന്‍ ആരോപിച്ചു.
കെ.സുധാകരന്റെ ഫേസ്ബുക് പോസ്റ്റിന്റെ പൂർണ്ണരൂപം:-
‘സി.പി.എം സെക്രട്ടറി സഖാവ് A. വിജയരാഘവന്‍ അറിയുന്നതിന്,
ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ആഹ്വാനം ചെയ്ത സ്വാതന്ത്ര്യ സമര പോരാട്ടത്തില്‍ അണിനിരന്ന് ഇന്ത്യയിലെ ലക്ഷോപലക്ഷം മനുഷ്യര്‍ സ്വാതന്ത്ര്യത്തിന് വേണ്ടി ചോരയും നീരും കൊടുക്കുമ്ബോള്‍ കമ്മ്യൂണിസ്റ്റ് ചൈനയ്ക്കും സോവിയറ്റ് യൂണിയനും വേണ്ടി സ്വന്തം രാജ്യത്തെ സമര ഭടന്‍മാരെ ഒറ്റുകൊടുത്ത ചരിത്രമാണ് താങ്കളുടെ പാര്‍ട്ടിക്കുള്ളത്.
ക്വിറ്റ് ഇന്ത്യാ സമരകാലത്ത് ബ്രിട്ടീഷുകാര്‍ക്കൊപ്പം തോളോട് തോള്‍ ചേര്‍ന്ന് പ്രവര്‍ത്തിച്ച നിങ്ങളുടെ പാര്‍ട്ടി 1962 ലെ ഇന്തോ- ചൈന യുദ്ധകാലത്ത് ഇന്ത്യന്‍ സൈനികര്‍ക്ക് രക്തം ദാനം ചെയ്തതിന്റെ പേരില്‍ വി.എസ് അച്ചുതാനന്ദനെതിരെ അച്ചടക്ക നടപടി സ്വീകരിച്ച് ചൈനാ വിധേയത്വം പരസ്യമായി പ്രഖ്യാപിച്ചത് നിങ്ങള്‍ മറന്നാലും ഈ നാട് മറക്കില്ല.
1942 ന് ശേഷമുള്ള സ്വതന്ത്രസമര കാലം പാര്‍ട്ടിയുടെ ചരിത്രത്തിലെ തന്നെ അപകടകരമായ കാലഘട്ടം എന്നാണ് പാര്‍ട്ടി രേഖകളില്‍ കാണുന്നത്. സ്വതന്ത്ര സമരത്തില്‍ നിന്ന് വിട്ടുനിന്നതും സോവിയറ്റ് യൂണിയന് വേണ്ടി ബ്രിട്ടനെ പിന്തുണച്ചതും ആയിരക്കണക്കിന് കേഡര്‍മാര്‍ പാര്‍ട്ടി വിട്ടു പോകുന്നതിന് കാരണമായി. സ്വതന്ത്ര ഇന്ത്യയില്‍ പാര്‍ട്ടിയുടെ സ്ഥാനം ചരിത്രത്തിന്റെ ചവിട്ടു കൊട്ടയിലായിരിക്കും എന്ന തിരിച്ചറിഞ്ഞ കമ്മ്യൂണിസ്റ്റ് നേതൃത്വം നഷ്ടപ്പെട്ട ജന വിശ്വാസം വീണ്ടെടുക്കാന്‍ കൊല്‍ക്കത്താ തീസിസിലൂടെ രക്തരൂക്ഷിത കലാപങ്ങള്‍ക്ക് ആഹ്വാനം ചെയ്തു.
സ്വതന്ത്ര ഇന്ത്യ യാഥാര്‍ത്ഥ്യമാകാന്‍ സാങ്കേതിക കാലതാമസം മാത്രം ബാക്കി നില്‍ക്കേ, കോണ്‍ഗ്രസ് സ്വാതന്ത്ര്യ സമരത്തെ ഒറ്റുകൊടുത്തു എന്ന നട്ടാല്‍ കുരുക്കാത്ത നുണ പ്രചരിപ്പിച്ച് സ്വന്തം പേരിലൊരു ചരിത്രമുണ്ടാക്കാന്‍ ആയിരക്കണക്കിന് സാധാരണക്കാരുടെ ജീവന്‍ കുരുതി കൊടുക്കുകയാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ചെയ്തത്. പുന്നപ്ര വയലാറിലും തെലുങ്കാനയിലുമടക്കം നിരവധി ചെറുതും വലുതുമായ കലാപങ്ങളിലൂടെ നഷ്ടപ്പെട്ടുപോയ ജനവിശ്വാസം വീണ്ടെടുക്കല്‍ മാത്രമായിരുന്നു ഒറ്റുകാരുടെ സംഘടനയുടെ ലക്ഷ്യം. ആയിരക്കണക്കിന് മനുഷ്യരുടെ ചോരയില്‍ ചവിട്ടി ചരിത്രത്തിലേക്ക് നടന്നു കയറാം എന്ന പ്രാകൃത കമ്മ്യൂണിസ്റ്റ് ബോധമാണ് ഇന്നും നിങ്ങളെ നയിക്കുന്നത്.
ലോകചരിത്രത്തില്‍ തന്നെ വിവിധ മതങ്ങളുടെ ആശയങ്ങള്‍ക്ക് സ്വന്തം സംസ്കാരത്തിലിടം കൊടുത്ത് മാനവരാശിക്ക് ഐക്യത്തിന്റെ മാതൃകയായിരുന്ന ഭാരതം വര്‍ഗീയ ശക്തികളുടെ സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ക്ക് വേണ്ടി മതത്തിന്റെ പേരില്‍ കീറിമുറിക്കുന്നതിനെതിരെ ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തിക്കുകയും ജനങ്ങളെ ഉത്ബോധിപ്പിക്കുകയും ചെയ്തപ്പോള്‍ രാജ്യത്തെ വിഭജിക്കുന്നതിന് കൂട്ടുനിന്നവരാണ് നിങ്ങള്‍.
അന്ന് നിങ്ങളോടൊപ്പം ഉണ്ടായിരുന്നവര്‍ ഇന്ന് ഈ രാജ്യം ഭരിക്കുകയും മുറിവേറ്റ ജനതയെ വീണ്ടും വിഭജനത്തിന്റെ ഓര്‍മകള്‍ കൊണ്ട് വെറുപ്പിന്റെ രാഷ്ട്രീയം പഠിപ്പിക്കുകയും ചെയ്യാന്‍ ശ്രമിക്കുമ്പോൾ അവര്‍ക്ക് കൂട്ടായി ചരിത്രത്തിലേക്ക് ഷൂ നക്കികളുടെ പിന്‍വാതില്‍ നിയമനം നടത്തുകയാണ് നിങ്ങള്‍.
2002 ല്‍ RSS സ്വതന്ത്ര സമരം ആഘോഷിക്കാന്‍ തീരുമാനിച്ചതിനു ശേഷം ചരിത്രത്തിന്റെ അപനിര്‍മിതി വളരെ ബോധപൂര്‍വ്വം സംഘപരിവാരം നടത്തിക്കൊണ്ടിരിക്കുമ്പോൾ നിങ്ങള്‍ക്ക് അതില്‍ നിന്നും മാറി നില്‍ക്കാനാവില്ലല്ലോ!
ദേശീയ പതാക ഉയര്‍ത്തുമ്പോഴും ദേശീയ ഗാനം ആലപിക്കുമ്പോഴും നിങ്ങള്‍ക്ക് തെറ്റ് സംഭവിക്കുന്നത് കാലത്തിന്റെ കാവ്യനീതിയാണ്.നിങ്ങള്‍ എത്ര മൂടിവെച്ചാലും ചരിത്രത്തില്‍ പിന്‍വാതില്‍ നിയമനം നടത്തിയാലും ഇതേ തെറ്റുകള്‍ വീണ്ടും ആവര്‍ത്തിക്കപ്പെടും. കാരണം ഈ രാജ്യവും അതിന്റെ ആത്മാവും കോണ്‍ഗ്രസിന്റെ ചോരയിലാണ്. അതിനെ ശരിയായ അര്‍ഥത്തിലുള്‍ക്കൊള്ളാന്‍ നിങ്ങള്‍ക്കിനിയും സമയം എടുക്കും!
അതുകൊണ്ട് ചതിയുടെയും വഞ്ചനയുടെയും ഒറ്റുകാരുടെയും തലതിരിഞ്ഞ ചരിത്രമുള്ള നിങ്ങളും നിങ്ങളുടെ പാര്‍ട്ടിയും സ്വാതന്ത്ര്യത്തിന്റെ മൂല്യവും ചരിത്രവും എന്നെയും കോണ്‍ഗ്രസ് പാര്‍ട്ടിയേയും പഠിപ്പിക്കാന്‍ വരേണ്ടതില്ലെന്ന് ഒരിക്കല്‍ കൂടി ഓര്‍മ്മപ്പെടുത്തുന്നു.’
Discussion about this post