കൊൽക്കത്ത : തൃണമൂൽ കോൺഗ്രസ് നേതാവിന് നേരെ മുട്ടയേറ്. ടിഎംസി വക്താവും ബെലെഘട്ട എംഎൽഎയുമായ കുനാൽ ഘോഷിന് നേരെയാണ് മുട്ടയേറ് ഉണ്ടായത്. മമതാ ബാനർജിയുടെ കൊൽക്കത്ത കാളിഘട്ടിലെ വസതിക്ക് മുന്നിൽ വെച്ചാണ് ഈ അപ്രതീക്ഷിത സംഭവം അരങ്ങേറിയത്. മമതയുടെ വീട്ടിൽ നടന്ന പാർട്ടി യോഗത്തിന് ശേഷം പുറത്തിറങ്ങി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്ന എംഎൽഎക്ക് നേരെ ഒരു യുവാവ് പ്രതിഷേധ സൂചകമായി മുട്ട എറിയുകയായിരുന്നു.
മാധ്യമപ്രവർത്തകർക്ക് മുന്നിൽ വെച്ച് തിങ്കളാഴ്ച വൈകിട്ട് 6.30 ഓടെയായിരുന്നു സംഭവം. കുനാൽ ഘോഷ് പെട്ടെന്ന് ഒഴിഞ്ഞുമാറാൻ ശ്രമിച്ചെങ്കിലും മുട്ട തലയിൽ വന്ന് പതിക്കുകയായിരുന്നു. “ഇങ്ങനെയുള്ള ഭീരുത്വ നടപടികൾ കൊണ്ട് എന്നെയോ പാർട്ടിയെയോ നിശ്ശബ്ദനാക്കാൻ കഴിയില്ല. എന്റെ മൃതദേഹം വീണാലും ഞാൻ സത്യം പറയുന്നത് തുടരും,” എന്ന് കുനാൽ ഘോഷ് പ്രതികരിച്ചു. അതേസമയം എംഎൽഎക്കെതിരെ മുട്ടയേറ് നടത്തിയ യുവാവ് പിന്നീട് മാധ്യമങ്ങൾക്ക് മുൻപിൽ എത്തി, എംഎൽഎ അർഹിക്കുന്നതാണ് ലഭിച്ചതെന്ന് പരസ്യമായി പ്രതികരിച്ചു. പശ്ചിമ ബംഗാളിൽ സമീപകാലത്തായി തൃണമൂൽ കോൺഗ്രസ് നേതാക്കൾക്ക് നേരെ ഇത്തരം പ്രതിഷേധങ്ങൾ പതിവാകുകയാണ്.










