ഡൽഹി: അടുത്ത മാസം ആരംഭിക്കാനിരിക്കുന്ന അന്താരാഷ്ട്ര സൗഹൃദ ഫുട്ബോൾ മത്സരങ്ങൾക്കുള്ള ഇന്ത്യൻ ക്യാമ്പിൽ നിന്നും സന്ദേശ് ജിങ്കാനെ ഒഴിവാക്കിയേക്കും. ജിംഗാന് ക്രൊയേഷ്യൻ ഒന്നാം ഡിവിഷൻ ക്ലബിൽ കളിക്കാൻ അവസരം ലഭിച്ചതിനാലാണ് താരത്തെ ഇന്ത്യയുടെ പരിശീലന ക്യാമ്പിൽ നിന്നും ഒഴിവാക്കുന്നതെന്നാണ്സൂചന.
ഐഎസ്എല്ലിൽ എടികെ മോഹൻ ബഗാന്റെ താരമായിരുന്ന ജിങ്കാൻ ഈ സീസണിലാണ് ക്രൊയേഷ്യയിലെ എച്ച് എൻ കെ സിബെനിക്കുമായി കരാറിലെത്തിയത്. അതിനാൽ അവിടത്തെ സാഹചര്യങ്ങളുമായി പൊരുത്തപ്പെടാൻ ഇന്ത്യൻ താരത്തെ സഹായിക്കുന്നതിനാണ് ഇന്ത്യൻ ക്യാമ്പിൽ നിന്നും താരത്തെ ഒഴിവാക്കുന്ന കാര്യം പരിഗണിക്കുന്നതെന്നാണ് സ്റ്റിമാച്ച് പറഞ്ഞത്. ക്രൊയേഷ്യൻ ക്ലബുമായി കരാറിലെത്തിയ ജിങ്കാൻ നിലവിൽ ക്രൊയേഷ്യയിൽ തന്നെ തുടരുകയാണ്.
അടുത്ത മാസം നേപ്പാളിനെതിരെയാണ് ഇന്ത്യയുടെ രണ്ട് സൗഹൃദ മത്സരങ്ങൾ. നേരത്തെ ലിബിയ, ജോർദാൻ എന്നീ ടീമുകളുമായാണ് മത്സരങ്ങൾ നിശ്ചയിച്ചിരുന്നതെങ്കിലും കോവിഡ് പ്രതിസന്ധി സൃഷ്‌ടിച്ച ക്വാറന്റൈൻ നിയമങ്ങൾ കാരണം ഈ മത്സരങ്ങൾ അനിശ്ചിത്വതത്തിലായി. ഇതിനെ തുടർന്നാണ് നേപ്പാളുമായി മത്സരം കളിക്കാൻ ധാരണയായത്.
ക്രൊയേഷ്യൻ ക്ലബിന് വേണ്ടി ബൂട്ടുകെട്ടാൻ പോകുന്ന ജിങ്കാൻ, എ ടി കെ മോഹന്‍ ബഗാനുമായുള്ള കരാർ പാതിവഴിയിൽ ഉപേക്ഷിച്ചാണ് ക്രൊയേഷ്യയിലേക്ക് പോകുന്നത്. കഴിഞ്ഞ സീസണൊഴികെ മറ്റ് നാല് സീസണുകളിലും കേരള ബ്ലാസ്റ്റേഴ്സിന്റെ താരമായിരുന്നു ജിംഗൻ.
Discussion about this post