കോഴിക്കോട്: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം സ്വകാര്യ മേഖലയ്ക്ക് കൈമാറാൻ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. കഴിഞ്ഞ ദിവസം കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച ദേശീയ ധനസമാഹരണ പദ്ധതിയിലാണ് കരിപ്പൂര്‍ വിമാനത്താവളം ഉള്‍പ്പെട്ടത്. 2023 ഓടെ വിമാനത്താവളം സ്വകാര്യമേഖലക്ക് കൈമാറാനാണ് പദ്ധതി.
രാജ്യത്തെ 25 വിമാനത്താവളങ്ങളുടെ പട്ടികയിലാണ് കരിപ്പൂരിനെയും ഉള്‍പ്പെടുത്തിയിരിക്കുന്നത്. രണ്ട് വര്‍ഷത്തിനുള്ളില്‍ വിമാനത്താവളത്തിന്‍റെ ആസ്തികള്‍ സ്വകാര്യമേഖല ഏറ്റെടുക്കും. കരിപ്പൂര്‍ കൈമാറ്റത്തിലൂടെ 562 കോടി സമാഹാരിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. കരിപ്പൂരിന് പുറമെ ചെന്നൈ, തിരുപ്പതി, കോയമ്പത്തൂർ വിമാനത്താവളങ്ങളും വില്‍പന പട്ടികയില്‍ ഇടം പിടിച്ചിട്ടുണ്ട്.
ദേശീയപാതയടക്കം ആറു ലക്ഷം കോടി രൂപ മൂല്യമുള്ള പൊതുമുതല്‍ സ്വകാര്യമേഖലക്ക് നിബന്ധനകളോടെ വില്‍ക്കാനുള്ള പദ്ധതിയില്‍ വ്യോമയാന മേഖലയില്‍ നിന്ന് മാത്രം 20,782 കോടി രൂപ സമാഹാരിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. വേണ്ടത്ര ഉപയോഗിക്കാത്ത വസ്തുവകകള്‍ സ്വകാര്യ മേഖലക്ക് കൈമാറി അടിസഥാന സൗകര്യ വികസനമെന്ന പേരില്‍ പണം സമാഹരിക്കാനുള്ള പദ്ധതി എന്ന നിലയിലാണ് വില്‍പന.
നാലുവര്‍ഷംകൊണ്ട് ആറു ലക്ഷം കോടി രൂപയുടെ ആസ്തികളാണ് നല്‍കുക. ഇക്കൊല്ലം 80,000 കോടി രൂപയാണ് ലക്ഷ്യം. 2025 വരെ തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ ഒന്നര ലക്ഷം കോടി വീതം സമാഹരിക്കും.
Discussion about this post