കൊച്ചി: കാക്കനാട്ടുനിന്ന് മാരകമയക്കുമരുന്നായ എം.ഡി.എം.എയുമായി രണ്ട് യുവതികള്‍ ഉള്‍പ്പെടെ ഏഴുപേരെ പിടികൂടിയ സംഭവത്തില്‍ എക്സൈസ് കേസ് അട്ടിമറിക്കുന്നുവെന്ന് ആക്ഷേപം.
കസ്റ്റംസ് കമീഷണറേറ്റ് പ്രിവന്റിവ് യൂണിറ്റ്, സംസ്ഥാന എക്സൈസ് സ്പെഷല്‍ എന്‍ഫോഴ്സ്മെന്റ് സ്ക്വാഡ് എന്നിവ ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് കഴിഞ്ഞ ബുധനാഴ്ച സംഘത്തെ പിടികൂടിയത്. ഒരുകിലോയിലേറെ ലഹരിമരുന്ന് പിടികൂടിയിട്ടും 84 ഗ്രാം എന്ന് രേഖപ്പെടുത്തി അഞ്ചുപേരിലേക്ക് കേസ് ഒതുക്കി ഒരു യുവതിയെ അടക്കം രണ്ടുപേരെ ഒഴിവാക്കിയാണ് കോടതിയില്‍ എത്തിച്ചത്. ഉന്നത ഉദ്യോഗസ്ഥരുടെ സമ്മര്‍ദത്താലാണ് അട്ടിമറിയെന്ന് ആക്ഷേപം ഉയര്‍ന്നു.
ചെന്നൈയില്‍നിന്ന് ആഡംബര കാറില്‍ കുടുംബസമേതമുള്ള യാത്രയെന്ന് തോന്നിപ്പിക്കുന്ന വിധം സ്ത്രീകളും വിദേശയിനം നായ്ക്കളുമായാണ് മയക്കുമരുന്ന് കടത്ത് സംഘം കേരളത്തിലേക്ക് എത്തിയത്. ഇതുസംബന്ധിച്ച ഇന്റലിജന്‍സ് വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍ 100 ഗ്രാം എം.ഡി.എം.എ പിടികൂടിയെന്നാണ് കസ്റ്റംസ് ഇറക്കിയ വാര്‍ത്തക്കുറിപ്പില്‍ അറിയിച്ചത്. പിടിയിലായ ഏഴുപേരുടെ ഫോട്ടോയടക്കമായിരുന്നു വാര്‍ത്തക്കുറിപ്പ്. മൂന്ന് നായ്ക്കളെയും കസ്റ്റഡിയില്‍ എടുത്തിരുന്നു.
കാക്കനാട് വാഴക്കാല മേലേപ്പാടം റോഡില്‍ മര്‍ഹബ അപ്പാര്ട്മെന്റില്നിന്ന് 84 ഗ്രാം എം.ഡി.എം.എയുമായി ഒരു യുവതിയടക്കം അഞ്ചുപേരെ പിടികൂടിയെന്നാണ് പിന്നീട് എറണാകുളം എക്സൈസ് സ്പെഷല്‍ സ്ക്വാഡ് അറിയിച്ചത്. ഇതുപ്രകാരം കോടതിയില്‍ ഹാജരാക്കിയത് കോഴിക്കോട് സ്വദേശികളായ മുഹമ്മദ് ഫവാസ്, ശ്രീമോന്, ഷബ്ന, ഇടുക്കി വണ്ണപ്പുറം സ്വദേശി മുഹമ്മദ് അഫ്സല്, കാസര്‍കോട് സ്വദേശി മുഹമ്മദ് അജ്മല്‍ എന്നിവരെയാണ്.
സംഭവത്തില്‍ പങ്കില്ലെന്നുകണ്ട് ഒരു യുവതിയെയും യുവാവിനെയും വിട്ടയച്ചെന്ന് എക്സൈസ് പിന്നീട് വിശദീകരിച്ചു. എന്നാല്‍, അതേ ഫ്ലാറ്റില്‍നിന്ന് രണ്ടാമത് പിടികൂടിയ 1.115 കിലോ എം.ഡി.എം.എ രണ്ട് യുവതികളും ചേര്‍ന്നാണ് ഒളിപ്പിക്കാന്‍ ശ്രമിക്കുന്നതെന്ന് വ്യക്തമാക്കുന്ന സി.സി ടി.വി ദൃശ്യങ്ങള്‍ പുറത്തുവന്നു. കൈകളില്‍ ബാഗുമായി ഒളിപ്പിക്കാന്‍ നടത്തുന്ന ശ്രമം ഫ്ലാറ്റിന്റെ സി.സി ടി.വിയിലാണ് പതിഞ്ഞിരുന്നത്. ഒപ്പം ഫ്ലാറ്റില്‍നിന്ന് മാന്‍ കൊമ്ബും പിടികൂടിയിട്ടുണ്ടെന്നും അതും രേഖകളില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്നും വിവാദം ഉയര്‍ന്നു. പ്രതികളില്‍നിന്ന് പിടികൂടിയ നായ്ക്കളെ വിട്ടുകൊടുത്തതും ആക്ഷേപത്തിന് ഇടയാക്കി.
Discussion about this post