കബൂൾ: താലിബാൻ സാന്നിദ്ധ്യം അകന്നു നിൽക്കുന്ന അവസാന പ്രവിശ്യയായ പഞ്ച്ശീറും പിടിച്ചെടുത്തെന്ന ഭീകരരുടെ അവകാശവാദം തള്ളി ദേശീയ പ്രതിരോധ മുന്നണി (എൻ ആർ എഫ്). താഴ്വരയിലെ എല്ലാ തന്ത്രപ്രധാന കേന്ദ്രങ്ങളും ഇപ്പോഴും തങ്ങളുടെ നിയന്ത്രണത്തിലാണെന്നും എൻ ആർ എഫ് അറിയിച്ചു. നീതിയും സ്വാതന്ത്ര്യവും പുലരുന്നത് വരെ താലിബാനെതിരായ പോരാട്ടം തുടരുമെന്നും എൻ ആർ എഫ് അഫ്ഗാൻ ജനതക്ക് ഉറപ്പ് നൽകി.
നേരത്തെ പഞ്ച്ശീർ പിടിച്ചെടുത്തതായി താലിബാൻ അവകാശപ്പെട്ടിരുന്നു. ഓഗസ്റ്റ് 15ന് താലിബാൻ ഭീകരർ കബൂൾ പിടിച്ചടക്കിയ ശേഷം സ്വതന്ത്രമായ തുടരുന്ന ഒരേയൊരു പ്രവിശ്യയാണ് പഞ്ച്ശീർ. മുൻ അഫ്ഗാൻ ഗറില്ലാ കമാൻഡർ അഹമ്മദ് ഷാ മസൂദിന്റെ മകൻ അഹമ്മദ് മസൂദ് നേതൃത്വം നൽകുന്ന എൻ ആർ എഫ് ആണ് പഞ്ച്ശീർ നിയന്ത്രിക്കുന്നത്.
കഴിഞ്ഞ നാല് ദിവസമായി മേഖലയിൽ ശക്തമായ പോരാട്ടം തുടരുകയാണ്. ഇരുവിഭാഗങ്ങളിലും വലിയ തോതിൽ നാശനഷ്ടങ്ങളുണ്ടായതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. അഫ്ഗാനിസ്ഥാന്റെ കാവൽ രാഷ്ട്രപതി എന്ന് വിശേഷിപ്പിക്കപ്പെടുന്ന അമറുള്ള സലേ പഞ്ച്ശീറിലാണ് നിലയുറപ്പിച്ചിരിക്കുന്നത്.
Discussion about this post