ലഖ്നൗ: ഉത്തര്‍പ്രദേശ് മുന്‍ മന്ത്രിയും ബിജെപി നേതാവുമായ ആത്മാറാം തോമറിനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. യുപിയിലെ ബാഗ്പതിലുള്ള സ്വവസതിയിൽ കഴുത്തില്‍ ടവല്‍ കൊണ്ട് ചുറ്റിയ നിലയിലായിരുന്നു മൃതദേഹം കിടന്നിരുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. തോമറിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതാകാം എന്ന നിഗമനത്തിലാണ് പൊലീസ്. അദ്ദേഹത്തിന്റെ കാറും മൊബൈല്‍ ഫോണും കാണാനില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
വെള്ളിയാഴ്ച രാവിലെ തോമറിന്റെ സഹോദരന്‍ വിജയ് വീട്ടിലെത്തി വിളിച്ചെങ്കിലും വാതില്‍ തുറന്നില്ല. പിന്നീട് അദ്ദേഹം വാതില്‍ തള്ളിത്തുറന്ന് അകത്തേക്ക് പ്രവേശിച്ചപ്പോഴാണ് തോമറിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് സഹോദരന്‍ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. സംഭവ സമയത്ത് വീട്ടില്‍ കുടുംബാംഗങ്ങള്‍ ഉണ്ടായിരുന്നില്ലെന്നാണ് വിവരം.
ഡോഗ് സ്വാഡും ഫോറന്‍സിക് ടീമും പരിശോധന നടത്തി. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Discussion about this post