തിരുവനന്തപുരം: നിസാമുദ്ദീന്‍-തിരുവനന്തപുരം എക്‌സ്പ്രസില്‍ ഭക്ഷണത്തില്‍ മയക്കുമരുന്ന് കലര്‍ത്തി കവര്‍ച്ച നടത്തിയത് കുപ്രസിദ്ധ അന്തര്‍ സംസ്ഥാന മോഷ്ടാവ് അക്‌സര്‍ ബാഗ്‌ഷെയെന്ന് പൊലീസിന് വ്യക്തമായ സൂചന ലഭിച്ചു. ഇയാള്‍ ട്രെയിനില്‍ തങ്ങള്‍ യാത്രചെയ്തിരുന്ന കോച്ചില്‍ ഉണ്ടായിരുന്നതായി കവര്‍ച്ചയ്ക്കിരയായ തിരുവല്ല സ്വദേശി വിജയലക്ഷ്മി തിരിച്ചറിഞ്ഞിട്ടുണ്ട്. തമിഴ്‌നാട്ടിലെ ആര്‍ പി എഫ്. ഉദ്യോഗസ്ഥര്‍ അയച്ചുനല്‍കിയ ചിത്രങ്ങളില്‍ നിന്നാണ് ഇയാളെ തിരിച്ചറിഞ്ഞത്. ഇതാേടെ അക്‌സര്‍ ബാഗ്‌ഷെയ്ക്കുവേണ്ടി പൊലീസ് തെരച്ചില്‍ ആരംഭിച്ചു.
തമിഴ്‌നാട്ടിലെ ഈറോഡ്, സേലം മേഖലകള്‍ കേന്ദ്രീകരിച്ച് ട്രെയിനുകളില്‍ കവര്‍ച്ച നടത്തുന്ന ആളാണ് അക്‌സര്‍ ബാഗ്‌ഷെ. ഭക്ഷണത്തില്‍ മയക്കുമരുന്ന് കലര്‍ത്തി നല്‍കുകയാണ് രീതി. ഈറോഡില്‍ നിന്നാണ് ഭക്ഷണം വാങ്ങിച്ചതെന്ന് വിജയലക്ഷ്മി പറയുന്നു. വാങ്ങിയ ഭക്ഷണം സീറ്റില്‍വച്ച ശേഷം മകളോടൊപ്പം കൈ കഴുകാന്‍ പോയി. ഈ സമയം പ്രതിയെന്ന് സംശയിക്കുന്നയാള്‍ തൊട്ടപ്പുറത്തെ സീറ്റിലുണ്ടായിരുന്നു. കൈകഴുകി വന്നപ്പോള്‍ ഇയാളെ കണ്ടില്ലെന്നും കോയമ്പത്തൂരിനടുത്ത് വച്ചാണ് മയങ്ങിപ്പോയതെന്നുമാണ് വിജയലക്ഷ്മി പറയുന്നത്.
തിരുവല്ല സ്വദേശികളായ വിജയലക്ഷ്മി, മകള്‍ അഞ്ജലി, കോയമ്പത്തൂര്‍ സ്വദേശിനി കൗസല്യ എന്നിവരെയാണ് മയക്കി സ്വര്‍ണവും ഫോണുകളും കവര്‍ന്നത്. തിരുവനന്തപുരത്ത് എത്തിയ ട്രെയിനില്‍ ബോധരഹിതരായ നിലയില്‍ റെയില്‍വേ ജീവനക്കാരാണ് ഇവരെ കണ്ടെത്തിയത്. തുടര്‍ന്ന് റെയില്‍വേ പൊലീസ് ഇവരെ തൈക്കാട് ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നു.
വിജയലക്ഷ്മിടെയും മകളുടേയും കൈവശമുണ്ടായിരുന്ന പത്ത് പവന്‍ സ്വര്‍ണവും രണ്ട് മൊബൈല്‍ ഫോണുകളുമാണ് സംഘം കവര്‍ന്നത്. നിസാമുദ്ദീനില്‍ നിന്നും കായംകുളത്തേക്ക് യാത്ര ചെയ്യുകയായിരുന്നു അമ്മയും മകളും. രാവിലെ യാത്രക്കാര്‍ ഇറങ്ങിയ ശേഷം ആര്‍പിഎഫ് നടത്തിയ പരിശോധനയിലാണ് അമ്മയേയും മകളേയും ബോധരഹിതരായ നിലയില്‍ കണ്ടെത്തിയത്.
മറ്റൊരു ബോഗിയിലാണ് കൗസല്യയെ കണ്ടെത്തിയത്. ഇവരുടേയും സ്വര്‍ണമാണ് കവര്‍ന്നത്. കൗസല്യ കോയമ്പത്തൂരില്‍ നിന്നും ആലുവയിലേക്ക് യാത്ര ചെയ്യുകയായിരുന്നു. കവര്‍ച്ചയ്ക്ക് ഇരയായ മൂന്ന് പേരും കോയമ്പത്തൂരില്‍ നിന്നും ആഹാരം വാങ്ങിയിരുന്നു.
Discussion about this post