മാനന്തവാടി: മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി യുവതിയും രണ്ടു യുവാക്കളും അറസ്റ്റിൽ. തിരുവനന്തപുരം ചിറയിൻകീഴ് അമൃതം വീട്ടിൽ യദുകൃഷ്ണൻ എം. (25), പൂന്തുറ പടിഞ്ഞാറ്റിൽ വീട്ടിൽ ശ്രുതി എസ്.എൻ. (25), കോഴിക്കോട് വെള്ളിമാട്കുന്ന് മേരിക്കുന്ന് കുനിയിടത്ത് താഴം നൗഫത്ത് മഹൽ നൗഷാദ് പി.ടി. (40) എന്നിവരാണ് അറസ്റ്റിലായത്.
മാനന്തവാടി എക്സൈസ് ഇൻസ്പെക്ടർ പി.ജി രാധാകൃഷ്ണൻെറ നേതൃത്വത്തിൽ കാട്ടിക്കുളം – ബാവലി റോഡിൽ നടത്തിയ വാഹന പരിശോധനയിലാണ് ഇവർ പിടിയിലായത്. 100 ഗ്രാം എം.ഡി.എം.എ ഇവരിൽനിന്ന് കണ്ടെടുത്തു. വിപണിയിൽ പത്ത് ലക്ഷം രൂപ വരെ വിലമതിക്കുന്നതാണ് പിടിച്ചെടുത്ത മയക്കുമരുന്നെന്ന് എക്സൈസ് അധികൃതർ പറഞ്ഞു.
ഇവരെ മാനന്തവാടി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കും.പ്രിവൻറീവ് ഓഫീസർമാരായ കെ.പി ലത്തീഫ്, സുരേഷ് വെങ്ങാലി കുന്നേൽ, സിവിൽ എക്സൈസ് ഓഫീസർമാരായ അനൂപ് ഇ., വിബിൻ ഡബ്ല്യു, സനൂപ് കെ.എസ്., സാലിം ഇ., വജീഷ്കുമാർ വി.പി., ഡബ്ല്യു.സി.ഇ.ഒ ഷൈനി കെ.ഇ., ഡ്രൈവർ അബ്ദുറഹിം എം.വി തുടങ്ങിയവർ പരിശോധനയിൽ പങ്കെടുത്തു.












