ഡൽഹി: അഫ്ഗാനിസ്ഥാനിൽ ഇന്നലെ കാണാതായത് ഇന്ത്യക്കാരനെ എന്ന് സ്ഥിരീകരിച്ച് വിദേശകാര്യ മന്ത്രാലയം. കാബൂളിൽ മെഡിക്കൽ ഷോപ്പ് നടത്തുന്ന ഒരാളെ ഭീകരർ തട്ടിക്കൊണ്ടു പോയെന്ന റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. ഇന്ത്യൻ പൗരനായ ബൻസാരി ലാലിനെയാണ് കാണാതായത് എന്ന് വിദേശകാര്യമന്ത്രാലയം ഇന്ന് സ്ഥിരീകരിച്ചു. ചൈന അഫ്ഗാനിസ്ഥാനിൽ ഇടപെടും എന്ന കാര്യം ഉറപ്പാണെന്ന് സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്ത് പറഞ്ഞു.
കാബൂളിൽ ന്യൂനപക്ഷ സമുദായ അംഗമായ അഫ്ഗാൻ പൗരനെ തട്ടിക്കൊണ്ടു പോയി എന്ന വാർത്തകളാണ് ഇന്നലെ പുറത്തു വന്നത്. ഇക്കാര്യത്തിൽ വിവരങ്ങൾ കിട്ടാൻ ശ്രമിക്കുകയാണെന്ന് വിദേശകാര്യവക്താവ് അരിന്ദം ബാഗ്ച്ചി വ്യക്തമാക്കി. നമ്മൾ ബന്ധപ്പെട്ടവരുമായി സമ്പർക്കത്തിലാണ്. സ്ഥിതി നിരീക്ഷിക്കുകയാണ്. അവിടുത്തെ പ്രാദേശിക അധികൃതർ അന്വേഷണം തുടങ്ങിയെന്ന റിപ്പോർട്ടുകൾ കണ്ടു- അരിന്ദം ബാഗ്ച്ചി പറഞ്ഞു.
കുറച്ച് ഇന്ത്യക്കാർ അഫ്ഗാനിസ്ഥാനിൽ ഇപ്പോഴും ഉണ്ട്. ഇവരെ തിരികെ എത്തിക്കാനുള്ള ശ്രമം തുടരുമ്പോഴാണ് ഈ സംഭവം പുറത്തു വരുന്നത്. താലിബാനോടുള്ള നിലപാട് ഇന്നും വിദേശകാര്യ വക്താവ് വെളിപ്പെടുത്തിയില്ല. അഫ്ഗാനിസ്ഥാനിലെ പുതിയ സാഹചര്യം വെല്ലുവിളി തന്നെയെന്ന് സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്ത് പറഞ്ഞു. പാകിസ്ഥാൻ ഇപ്പോൾ തന്നെ അഫ്ഗാനിസ്ഥാനിലെ സംഭവ വികാസങ്ങളിൽ ഇടപെടുന്നുണ്ട്. ചൈനയും ഇടപെടാനുള്ള സാധ്യതയുണ്ട്. രണ്ട് രാജ്യങ്ങളും ഉയർത്തുന്ന ഭീഷണി നേരിടുമെന്നും ജനറൽ ബിപിൻ റാവത്ത് പറഞ്ഞു.
പാകിസ്ഥാന് അഫ്ഗാനിസ്ഥാൻറെ കാര്യത്തിൽ ഇരട്ടത്താപ്പെന്ന അമേരിക്കൻ നിലപാട് തള്ളി ഇന്ന് ഇമ്രാൻ ഖാൻ രംഗത്തു വന്നു. നാളെ നടക്കുന്ന ഷാങ്കായി സഹകരണ ഉച്ചകോടിയിൽ ചൈനയുടെയും പാകിസ്ഥാൻറെയും നേതാക്കൾക്കൊപ്പം നരേന്ദ്ര മോദി പങ്കെടുക്കും.
Discussion about this post