ഡല്‍ഹി: കര്‍ഷക പ്രക്ഷോഭ നേതാവ് രാകേഷ് ടികായത്ത് ഒരു തീവെട്ടക്കൊള്ളക്കാരനാണെന്നും കര്‍ഷക സമരത്തിന് വിദേശഫണ്ട് ലഭിക്കുന്നുണ്ടെന്നും ബി.ജെ.പി എം.പി അക്ഷയ്വാര് വാല് ഗോണ്ട്. ഉത്തര്‍പ്രദേശിലെ ബഹ്റൈച്ചില്‍ നിന്നുള്ള ലോക്സഭാംഗമാണ് അക്ഷയ്വാര്. യു.പിയിലെ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ നാലരവര്‍ഷം പൂര്‍ത്തിയായതിന്റെ ആഘോഷചടങ്ങില്‍ സംസാരിക്കുകയായിരുന്നു എം.പി.
‘ടികായത്ത് ഒരു കൊള്ളക്കാരനാണ്. അവിടെ നടക്കുന്നത് കര്‍ഷകരുടെ പ്രക്ഷോഭമല്ല. പ്രക്ഷോഭം നടത്തുന്നവര്‍ കര്‍ഷകരുമല്ല. അവര്‍ സിഖിസ്താന്, പാകിസ്ഥാന് എന്നിവരില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട രാഷ്ട്രീയ പാര്‍ട്ടിയുടെ ആളുകളാണ്’ -അക്ഷയ്വാര് പറഞ്ഞു.
‘കാനഡ ഉള്‍പ്പെടെയുള്ള വിദേശരാജ്യങ്ങളില്‍നിന്നാണ് ഇവര്‍ക്ക് ഫണ്ട് വരുന്നത്. ഈ പണം തീവ്രവാദ ഫണ്ടിങ്ങിനുള്ളതാണ്. ഏജന്‍സികള്‍ ഇത് അന്വേഷിക്കുന്നുണ്ട്’ -എം.പി ആരോപിച്ചു. പ്രക്ഷോഭകരെ കുറിച്ചുള്ള യഥാര്‍ഥ വസ്തുത ജനങ്ങള്‍ക്ക് അറിയാമെന്നും അക്ഷയ്വാര് പറഞ്ഞു.
യഥാര്‍ഥ കര്‍ഷകരാണ് പ്രക്ഷോഭം നടത്തുന്നതെങ്കില്‍ രാജ്യത്ത് ഭക്ഷ്യവസ്തുക്കള്‍ക്ക് ക്ഷാമമുണ്ടാകുമായിരുന്നു. പച്ചക്കറികള്‍, പാല്, ധാന്യങ്ങള്‍, പഴവര്‍ഗങ്ങള്‍ തുടങ്ങിയവയും മാര്‍ക്കറ്റില്‍ എത്തുമായിരുന്നില്ല -അക്ഷയ്വാര് കൂട്ടിച്ചേർത്തു.
Discussion about this post