ഡൽഹി: വെളളിയാഴ്ച വടക്കൻ ഡൽഹിയിലെ രോഹിണിയിലുള്ള കോടതി മുറിയിൽ വെടിയേറ്റു കൊല്ലപ്പെട്ട ജിതേന്ദർ ഗോഗി രാജ്യതലസ്ഥാനത്തെ വിറപ്പിച്ച കുപ്രസിദ്ധ ഗുണ്ടാതലവൻമാരിൽ ഒരാളാണ്. കോടതി പരിസരത്തെ രക്തക്കറയിലാക്കി പട്ടാപ്പകൽ അരങ്ങേറിയ ഗുണ്ടാപ്പകയിൽ ഞെട്ടിത്തരിച്ചിരിക്കുകയാണ് രാജ്യതലസ്ഥാനം.
വടക്കന്‍ ഡല്‍ഹിയിലെ രോഹിണിയിലുള്ള കോടതിയില്‍ പട്ടാപ്പകല്‍ അരങ്ങേറിയത് ഞെട്ടിപ്പിക്കുന്ന നാടകീയ രംഗങ്ങളാണ്. കോടതിക്കുള്ളില്‍ വെടിയൊച്ച മുഴങ്ങിയതോടെ പൊലീസുകാരും അഭിഭാഷകരും കക്ഷികളും പരിഭ്രാന്തരായി പലവഴിക്കും പാഞ്ഞു. ജിതേന്ദ്രറിന്റെ എതിർ സംഘമായ ‘ടില്ലു ഗ്യാങ്ങി’ലെ അംഗങ്ങളാണ് കോടതി മുറിയിൽ അഭിഭാഷകരുടെ വേഷത്തിൽ തോക്കുമായി എത്തിയത്.
നമ്പർ 207 കോടതി മുറിക്കു പുറത്താണ് വെടിവയ്പ്പുണ്ടായത്. ഗോഗിയുടെ തൊട്ടടുത്തെത്തിയ അക്രമികള്‍ നിറയൊഴിക്കുകയായിരുന്നു എന്നാണ് വിവരം. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ജിതേന്ദർ ഗോഗി വെടിയേറ്റു വീണതോടെ പൊലീസ് നടത്തിയ വെടിവയ്പ്പിലാണ് ടില്ലു താജ്‌പുരിയുടെ അനുയായികളായ രണ്ട് അക്രമികളും കൊല്ലപ്പെട്ടത്. വര്‍ഷങ്ങളായി ഇരു ഗുണ്ടാ സംഘങ്ങളിൽ തമ്മില്‍ കടുത്ത ഭിന്നതയിലാണ്. ഏറ്റുമുട്ടലുകളില്‍ ഇരുവിഭാഗത്തുനിന്നുമായി പത്തോളം പേർ പിന്നിട്ട വർഷങ്ങളിൽ കൊല്ലപ്പെട്ടിരുന്നു. ജിതേന്ദ്രര്‍ ഗോഗിയെ ഡല്‍ഹി പൊലീസ് ഇക്കഴിഞ്ഞ മാര്‍ച്ചിലാണ് അറസ്റ്റ് ചെയ്തത്.
ജയിലിലായിട്ടും നിരവധി കുറ്റകൃത്യങ്ങൾ ഗോഗി ആസൂത്രണം ചെയ്യുന്നതായി ആരോപണമുണ്ടായിരുന്നു. ഗോഗിയുടെ വലംകൈയായി അറിയപ്പെടുന്ന കുൽദീപ് മാൻ മാസങ്ങൾക്കു മുൻപ് പൊലീസ് കസ്റ്റഡിയിലിരിക്കെ ആശുപത്രിയിൽ നിന്ന് കടക്കാൻ ശ്രമിക്കവേ പൊലീസിന്റെ വെടിയേറ്റു വീണിരുന്നു.
പൊലീസിന്റെ പിടിയിൽ നിന്ന് രക്ഷപ്പെട്ട് സംഘത്തെ നയിക്കാൻ ഗോഗി ശ്രമിക്കുമെന്ന സൂചനയിൽ പ്രത്യേക സുരക്ഷയാണ് ഏർപ്പെടുത്തിയിരുന്നത്. ഇതിനിടെ കോടതിക്കുള്ളിലെ സുരക്ഷാപാളിച്ച മുതലെടുത്താണ് അഭിഭാഷകരുടെ വേഷത്തിൽ കൊലയാളികൾ എത്തിയത്. ഉച്ചയ്ക്ക് ഒരു മണിയോടെയാണ് വെടിവയ്പ്പുണ്ടായത്. രാവിലത്തെ കോടതി നടപടികൾക്ക് ശേഷം ജിതേന്ദറിനെ കോടതിക്കുള്ളിലെ ലോക്കപ്പിലേക്ക് മാറ്റുന്നതിനിടെയാണ് വെടിവയ്പ്പുണ്ടായതെന്നാണ് വിവരം.
വർഷങ്ങളുടെ കൊടുംപകയാണ് ജിതേന്ദറിന്റെ ജീവനെടുത്തത്. ടില്ലുവും ഗോഗിയുമായുളള കുടിപ്പകയ്ക്കിടെ നിരവധി പേരാണ് ഇരുഭാഗത്തും കൊല്ലപ്പെട്ടത്. ടില്ലുവിന്റെ താജ്‌പുർ, ജിതേന്ദറിന്റെ ആലിപൂർ മേഖലകളിലെ യുവാക്കളിലും ഈ വൈരം പടർന്നിരുന്നു. നിലവിൽ ജയിലിലായ ടില്ലു തന്നെയാണ് ആസൂത്രിത നീക്കത്തിലൂടെ അനുയായികളെ രംഗത്തിറക്കി ഒടുവിൽ ഗോഗിയുടെ ജീവനെടുത്തതും.
Discussion about this post