കോവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തില്‍ രാജ്യത്തെ സ്കൂളുകള്‍ ഘട്ടംഘട്ടമായി തുറക്കാവുന്നതാണെന്ന് ഇന്‍ഡ്യന്‍ കൗണ്‍സില്‍ ഓഫ് മെഡികല്‍ റിസര്‍ച്ച് (ഐസിഎംആര്‍). ആദ്യം പ്രൈമറി, പിന്നീട് സെക്കന്‍ഡറി ക്ലാസുകള്‍ എന്ന തരത്തില്‍ ക്ലാസുകള്‍ പുനരാരംഭിക്കാമെന്നാണ് ഐ സി എം ആര് വിദഗ്ധരുടെ നിര്‍ദേശം.
ഇന്‍ഡ്യയില്‍ 500 ദിവസത്തിലേറെയായി സ്കൂളുകള്‍ അടച്ചിട്ടിരുന്നത് 320 ദശലക്ഷത്തിലധികം കുട്ടികളെ ബാധിച്ചിട്ടുണ്ടെന്ന് യുനെസ്കോയുടെ റിപ്പോര്‍ട് വിദഗ്ധര്‍ ഉദ്ധരിച്ചു. താരതമ്യേന പിന്നാക്കം നില്ക്കുന്ന കുഗ്രാമങ്ങളില്‍ നിന്നും ചേരികളില്‍ നിന്നുമുള്ള കുട്ടികളെ ഇത് കഠിനമായി ബാധിച്ചിട്ടുണ്ട് എന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടി.
സാധ്യമായത്ര വേഗത്തില്‍ കോവിഡിനു മുന്‍പുണ്ടായിരുന്നതു പോലെ വിവേകപൂര്‍വം സ്കൂളുകള്‍ക്കു പ്രവര്‍ത്തിക്കാമെന്ന് ‘ദി ഇന്‍ഡ്യന്‍ ജേണല്‍ ഓഫ് മെഡികല്‍ റിസര്‍ച്’ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.
സ്കൂളുകളിലെ അധ്യാപകരെയും മറ്റു ജീവനക്കാരെയും കൃത്യമായ ഇടവേളകളില്‍ പരിശോധിച്ചു വൈറസ് ബാധ ഇല്ലെന്ന് ഉറപ്പാക്കണം. പ്രായഭേദമന്യേ എല്ലാവരും മാസ്ക്, സാനിറ്റൈസര്‍ ഉപയോഗവും അകലം പാലിക്കലും തുടരണം. ഭക്ഷണം പങ്കിടുന്നതിനോ, കാന്റീനുകളില്‍ ഹാളുകളിലോ ദീര്‍ഘനേരം ചെലവഴിക്കുന്നതിനെതിരെയും കുട്ടികളെ ഉപദേശിക്കണം. ഒന്നു മുതല്‍ 17 വയസുവരെയുള്ള കുട്ടികളില്‍ കൊറോണ വൈറസ് നേരിയ തോതില്‍ ബാധിച്ചേക്കാമെന്നാണു ലഭ്യമായ തെളിവുകളില്‍ നിന്നു മനസിലാകുന്നത്. എന്നാല്‍ മുതിര്‍ന്നവരുമായി താരതമ്യപ്പെടുത്തുമ്പോള്‍ കുട്ടികളില്‍ ഗുരുതരമായ രോഗത്തിനും മരണ നിരക്കിനും സാധ്യത വളരെ കുറവാണെന്നും വിദഗ്ദര്‍ പറയുന്നു.
12 വയസിന് മുകളിലുള്ള കുട്ടികള്‍ക്ക് കോവിഡ് ഗുരുതരമാകാന്‍ സാധ്യതയുണ്ട്. അതിനാല്‍ ഈ പ്രായപരിധിയിലുള്ളവര്‍ക്കു വാക്സിനേഷന് മുന്‍ഗണന നല്‍കണമെന്നും വിദഗ്ധര്‍ നിര്‍ദേശിച്ചു.
Discussion about this post