കൊച്ചി: പുരാവസ്തു തട്ടിപ്പ് കേസിൽ അറസ്റ്റിലായ പ്രതി മോന്സണ് മാവുങ്കല്‍ പലരില്‍ നിന്നായി തട്ടിയെടുത്തത് 50 കോടിയിലേറെ രൂപയെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തല്‍. ബാങ്ക് ഇടപാടുകള്‍ ഒഴിവാക്കി ഇടപാടുകള്‍ നേരിട്ട് നടത്തിയായിരുന്നു മോന്‍സന്റെ തട്ടിപ്പുകളേറെയെന്നുമാണ് ക്രൈംബ്രാഞ്ചിന്റെ സംശയം.
മോന്സണ് മാവുങ്കല്‍ സംഘടിപ്പിച്ച ആഘോഷപരിപാടികളുടെ വിവരങ്ങളും ക്രൈംബ്രാഞ്ച് അന്വേഷിക്കും. ഇയാളുമായി ബന്ധമുണ്ടായിരുന്ന പ്രവാസി വനിതയ്ക്കും ഈ തട്ടിപ്പില്‍ പങ്കുണ്ടോ എന്ന് അന്വേഷിക്കും. കഴിഞ്ഞ കുറച്ചു നാള് മുമ്പുവരെ മോന്‍സണുമായി ഏറ്റവും അടുത്ത ബന്ധം പുലര്‍ത്തിയിരുന്നവരാണ് ഇവര്‍. മോന്‍സന്റെ ബിസനസ് പങ്കാളിയാണോ ഇവരെന്നും സംശയമുണ്ട്. സമൂഹത്തിലെ പല ഉന്നതരുമായി ഈ വനിത മോന്‍സന്റെ വീട്ടില്‍ സമയം ചിലവഴിച്ചിരുന്നു.
അതേസമയം മോന്സണ് തട്ടിച്ചെടുത്ത പണമൊന്നും ഇതുവരെ കണ്ടെടുക്കാനായില്ല. അതുകൊണ്ടുതന്നെ ഈ പണം പോയ വഴിയേതെന്നറിയാന്‍ അന്വേഷണം ഊര്‍ജിതമാക്കാനാണ് ക്രൈംബ്രാഞ്ചിന്റെ തീരുമാനം.
ഇതിനിടെ തൃശൂരിലെ വ്യവസായി ഹനീഷ് ജോര്‍ജ് എന്നയാളും മോന്‍സണെതിരെ സാമ്പത്തിക തട്ടിപ്പ് പരാതിയുമായി കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു.
Discussion about this post