പാലക്കാട്: കണ്ണാടിയിൽ തണ്ണീർപ്പന്തൽ സി പി എം ബ്രാഞ്ച് സമ്മേളനത്തിൽ കോവിഡ് രോഗിയും ഭാര്യയും പങ്കെടുത്തത് വിവാദമായി. പ്രാദേശിക വിഭാഗീയത രൂക്ഷമായ കണ്ണാടിയിൽ എതിർ വിഭാഗം ബ്രാഞ്ച് സെക്രട്ടറി സ്ഥാനത്തേയ്ക്ക് വരാതിരിയ്ക്കാനാണ് കോവിഡ് മാനദണ്ഡങ്ങൾ കാറ്റിൽപ്പറത്തി കോവിഡ് രോഗിയെയും ഭാര്യയേയും സമ്മേളനത്തിൽ പങ്കെടുപ്പിച്ചത്.
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകേണ്ട ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബിനുമോളുടെ സാന്നിധ്യത്തിലായിരുന്നു മാനദണ്ഡങ്ങൾ പാലിക്കാതെയുള്ള ബ്രാഞ്ച് സമ്മേളനം. പാലക്കാട് കണ്ണാടി ലോക്കൽ കമ്മറ്റിക്ക് കീഴിൽ തണ്ണീർപ്പന്തൽ ബ്രാഞ്ച് സമ്മേളനത്തിലാണ് കോവിഡ് രോഗിയും ഭാര്യയും പങ്കെടുത്തത്. തണ്ണീർപ്പന്തൽ സ്വദേശികളായ ശ്രീധരൻ, ഭാര്യ പ്രസന്ന എന്നിവരാണ് കോവിഡ് മാനദണ്ഡങ്ങൾ കാറ്റിൽപ്പറത്തി സമ്മേളന പ്രതിനിധികളായത്.
ഒക്ടോബർ 5നാണ് ആൻ്റിജൻ ടെസ്സിലൂടെ ശ്രീധരന് കോവിഡ് പോസിറ്റീവ് സ്ഥിരീകരിയ്ക്കുന്നത്. ഇതുപ്രകാരം ശ്രീധരനും അദ്ദേഹവുമായി നേരിട്ട് സമ്പർക്കമുള്ള കുടുംബാംഗങ്ങളും ക്വറന്റീനിൽ കഴിയണം. എന്നാൽ വിഭാഗീയത അതിരൂക്ഷമായ കണ്ണാടിയിലെ ബ്രാഞ്ച് സമ്മേളനങ്ങളിലും വാശിയും മത്സരവും ശക്തമാണ്. തണ്ണീർപ്പന്തൽ ബ്രാഞ്ച് സമ്മേളനത്തിൽ നിലവിലെ സെക്രട്ടറിയായ കൃഷ്ണദാസിനെ പിന്തുണയ്ക്കുന്നയാളാണ് ശ്രീധരൻ. കൃഷ്ണദാസിനെതിരെ ആരെങ്കിലും മത്സരിച്ചാൽ ജയം ഉറപ്പിക്കാനാണ് കോവിഡ് രോഗിയായ ശ്രീധരനെയും ഭാര്യയേയും പങ്കെടുപ്പിച്ചതെന്ന് എതിർവിഭാഗം പറയുന്നു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റും കണ്ണാടി ലോക്കൽ കമ്മറ്റിയംഗവുമായ ബിനു മോളുടെയും കണ്ണാടി പഞ്ചായത്ത് അംഗം കെ ടി ഉദയകുമാറിൻ്റെയും സാന്നിധ്യത്തിലാണ് സമ്മേളനം നടന്നത്. പ്രതിനിധികളിൽ ചിലർ കോവിഡ് രോഗിയെ പങ്കെടുപ്പിയ്ക്കുന്നതിൽ എതിർപ്പ് അറിയിച്ചെങ്കിലും ബിനു മോൾ കോവിഡ് രോഗിയെ സമ്മേളനത്തിൽ പങ്കെടുക്കാൻ അനുവദിക്കുകയായിരുന്നു. ബിനുമോളിനെ അനുകൂലിയ്ക്കുന്ന വിഭാഗത്തിന് വേണ്ടിയാണ് ഇതെന്നാണ് ആരോപണം.
എന്നാൽ, ഈ മാസം ഒന്നാം തീയതി മുതൽ സ്വയം നിരീക്ഷണത്തിലായിരുന്നുവെന്നും പത്തു ദിവസമായത് കൊണ്ടാണ് സമ്മേളനത്തിൽ പങ്കെടുത്തതെന്നും ശ്രീധരൻ പ്രതികരിച്ചു. എന്നാൽ അഞ്ചാം തീയതി പോസിറ്റീവായ ആൾ ഒരാഴ്ച പോലുമാകാതെ സമ്മേളനത്തിൽ പങ്കെടുത്തത് കോവിഡ് മാനദണ്ഡങ്ങളുടെ ലംഘനമാണ്. കണ്ണാടിയിൽ വിഭാഗീയത രൂക്ഷമായതോടെ ഏതുവിധേനെയും ഗ്രൂപ്പുകളെ ജയിപ്പിയ്ക്കാനുള്ള നീക്കങ്ങളാണ് നടക്കുന്നത്.
Discussion about this post