കോട്ടയം: ശനിയാഴ്ച കോട്ടയം ജില്ലയിലെ കൂട്ടിക്കലിലും മറ്റും വലിയ നാശം വിതച്ച പെരുമഴയ്ക്കും ഉരുൾപൊട്ടലിനും കാരണം ‘ലഘു മേഘവിസ്ഫോടനം’ എന്ന പ്രതിഭാസം. വളരെ കുറഞ്ഞ സമയത്തിനകം ഒരു പ്രദേശത്തുണ്ടാകുന്ന അതിശക്തമായ പേമാരിയാണ് മേഘസ്ഫോടനം (Cloud burst) എന്നുപറയുന്നത്. നിമിഷങ്ങൾ കൊണ്ട് മേഘസ്ഫോടനം ഉണ്ടാകുന്ന പ്രദേശം മുഴുവൻ വെള്ളപ്പൊക്കവും ഉരുൾപൊട്ടലും കൊണ്ട് നാശനഷ്ടങ്ങളുണ്ടാകും. കാറ്റും ഇടിയും മിന്നലും കൂടിയാകുന്നതോടെ ആ പ്രദേശം അക്ഷരാർത്ഥത്തിൽ പ്രളയത്തിലാകുന്നു. പൊതുവേ, മണിക്കൂറിൽ 100 മില്ലീമീറ്ററിൽ കൂടുതൽ മഴ ഒരു സ്ഥലത്തു ലഭിച്ചാൽ, അതിനെ മേഘസ്ഫോടനം എന്നുവിളിക്കാം.
മേഘങ്ങളുടെ കൂട്ടത്തിൽ ഏറ്റവും വലിപ്പമേറിയ ഇനമായ കുമുലോ നിംബസ് എന്ന മഴമേഘങ്ങളാണ് മേഘസ്ഫോടനമുണ്ടാക്കുന്നത്. എല്ലാ കുമുലോ നിംബസ് മേഘങ്ങളും മേഘസ്ഫോടനമുണ്ടാക്കുന്നില്ല. മേഘസ്ഫോടനത്തിന് കാരണമാകുന്ന മേഘങ്ങൾക്ക് ചില പ്രത്യേകതകൾ ഉണ്ടായിരിക്കും. ഈർപ്പം നിറഞ്ഞ ഒരു വായുപ്രവാഹം ഭൗമോപരിതലത്തിൽ നിന്ന് അന്തരീക്ഷത്തിന്റെ മുകൾതട്ടിലേക്ക് ഉയരുകയും ഘനീഭവിക്കുകയും ചെയ്യുമ്പോഴാണ് മേഘങ്ങൾ രൂപപ്പെടുന്നത്. എന്നാൽ കുമുലോനിംബസ് മേഘങ്ങൾ രൂപപ്പെടുമ്പോൾ, അവ അന്തരീക്ഷത്തിന്റെ താഴേത്തട്ടിൽ നിന്നാരംഭിച്ച് 15 കിലോമീറ്റർ ഉയരത്തിൽ വരെയെത്താം. തുലാമഴയുടെ സമയത്തും, കാലവർഷത്തിൽ വലിയ കാറ്റോടുകൂടിയ മഴയുണ്ടാകുമ്പോഴും ഇത്തരം മേഘങ്ങളെ ചിലപ്പോഴൊക്കെ കേരളത്തിൽ കാണാം.
ഇത്തരത്തിൽ ഉണ്ടാകുന്ന കൂറ്റൻ കുമുലോ നിംബസ് മേഘങ്ങളാണ് മേഘസ്ഫോടനമുണ്ടാക്കുന്നത്. ഇത്തരം മേഘത്തിനുള്ളിൽ, ശക്തിയേറിയ വായുപ്രവാഹം വലിയ ചാംക്രമണരീതിയിൽ രൂപപ്പെടുന്നു. ഇത് മേഘത്തിന്റെ നടുഭാഗത്തുകൂടി മുകളിലേക്കുയരുന്നു. ഈ മേഘങ്ങളുടെ താഴെത്തട്ടിൽ ജലകണങ്ങളും, മുകളറ്റത്ത് ഐസ് ക്രിസ്റ്റലുകളും ഉണ്ടാകുക. അന്തരീക്ഷത്തിന്റെ മുകൾത്തട്ടിലേക്ക് വേഗത്തിൽ എത്തുന്ന കുമുലോ നിംബസ് മേഘങ്ങൾ ഇവരൂപപ്പെടുന്ന സ്ഥലത്തെ പ്രത്യേകതകൾ കാരണം പതിവിലും ഉയർന്ന അളവിൽ അന്തരീക്ഷ ഈർപ്പം വഹിച്ചേക്കാം. ഭൗമാന്തരീക്ഷത്തിന്റെ പത്തുകിലോമീറ്ററിലും മുകളിലത്തെ താപനില -40 മുതൽ -60 വരെ ഡിഗ്രി സെൽഷ്യസ് ആണ്. ഇതുകാരണം ഈർപ്പം മഞ്ഞുകണങ്ങളായി മാറുന്നു.
ഈ കാറ്റിന്റെ മുകളിലേക്കുള്ള പ്രവാഹം കുറച്ച് ശമിക്കുന്നതോടുകൂടീ, മഞ്ഞുകണങ്ങൾ ഭൂഗുരുത്വാകർഷണത്തിൽ പെട്ട് താഴേക്ക് പതിക്കുന്നു. വലിയ മഞ്ഞുകണങ്ങൾ, കൂടുതൽ ചെറിയ കണങ്ങളാകുന്നു. ഭൂമിയുടെ ഉപരിതലത്തിനടുത്ത് എത്തുമ്പോൾ അന്തരീക്ഷതാപനില ഉയർന്നതായതിൽ മഞ്ഞുകണങ്ങൾ ജലത്തുള്ളികളായി മാറുന്നു. ഇത് ശക്തമായ പേമാരിയായി ഭൂമിയിൽ പതിക്കുന്നു.
2019-ൽ കവളപ്പാറയിലും പുത്തുമലയിലും ഉണ്ടായ ഉരുൾപൊട്ടലിനും കാരണമായത് ഈ പ്രതിഭാസമായിരുന്നു. 2018-ലെയും 2019-ലെയും പെരുമഴകൾ നിരീക്ഷിച്ചതിന്റെ അടിസ്ഥാനത്തിൽ കൊച്ചി ശാസ്ത്രസാങ്കേതിക സർവകലാശാല, യു.എസിലെ മയാമി യൂണിവേഴ്‌സിറ്റി, ഇന്ത്യൻ കേന്ദ്ര കാലാവസ്ഥാ വകുപ്പ്, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ട്രോപ്പിക്കൽ മീറ്റിയോറോളജി എന്നീ സ്ഥാപനങ്ങൾ സംയുക്തമായി നടത്തിയ പഠനമാണ് അന്ന് ഈ നിഗമനത്തിലെത്തിച്ചത്.
കേരളത്തിൽ 12-ാം തീയതി മഴ നിലച്ചതാണ്. അടുത്ത മൂന്നുദിവസം മഴയേ ഉണ്ടായില്ല. പിന്നീട്, ഇക്കഴിഞ്ഞ ഒറ്റ മഴയിലാണ് ഇത്രയും സംഭവങ്ങളുണ്ടായത്. കേരളത്തിന്റെ ആകാശം മുഴുവൻ ശനിയാഴ്ച കാർമേഘം നിറഞ്ഞിരുന്നു. അതുകൊണ്ട് പലയിടത്തും നല്ല മഴയും പെയ്തു. എന്നാൽ, ഈ മേഘത്തിൽത്തന്നെയുണ്ടായിരുന്ന, കൂടുതൽ തീവ്രമായ ചെറു മേഘക്കൂട്ടങ്ങളുള്ള സ്ഥലങ്ങളിലാണ് അതിശക്ത മഴയുണ്ടായതെന്ന് പഠനസംഘത്തിലുണ്ടായിരുന്ന കുസാറ്റ് അഡ്വാൻസ്ഡ് സെന്റർ ഫോർ അറ്റ്‌മോസ്‌ഫറിക് റഡാർ റിസർച്ച് ഡയറക്ടർ ഡോ. എസ്. അഭിലാഷ് പറയുന്നു.
മണിക്കൂറിൽ പത്തു സെന്റിമീറ്റർ മഴ പെയ്യുന്നതിനെയാണ് പൊതുവെ മേഘവിസ്ഫോടനമെന്നു പറയുന്നത്. അത് കേരളത്തിൽ ഉണ്ടാകാറില്ല. എന്നാൽ, രണ്ടു മണിക്കൂർകൊണ്ട് അഞ്ചു സെന്റിമീറ്റർ കിട്ടുന്ന മഴയാണെങ്കിൽപ്പോലും അത് അപകടകരമാകും. മണ്ണിടിച്ചിലിനും ഉരുൾപൊട്ടലിനും പെട്ടെന്നുണ്ടാകുന്ന വെള്ളപ്പൊക്കത്തിനും അത് കാരണമാകും. ഇവിടെ അതാണുണ്ടായത്.
2018-ൽ പെരുമഴ പെയ്ത്, വെള്ളം ക്രമേണ ഉയർന്നു വരുന്നത് കാണാമായിരുന്നു. 2019-ലും ഇപ്പോഴും പെട്ടെന്ന് വെള്ളം ഉയരുകയായിരുന്നു. ഉരുൾപൊട്ടൽ കൂടിയായപ്പോൾ ഭീകരത വർധിച്ചു. ഇതാണിപ്പോൾ കോട്ടയത്തിന്റെ കിഴക്കൻ മേഖലയിലും ഉണ്ടായത്. പത്തനംതിട്ട, കോന്നി, സീതത്തോട്, പീരുമേട്, പൂഞ്ഞാർ എന്നിവിടങ്ങളിലെല്ലാം ഈ ഗണത്തിലുള്ള മഴയുണ്ടായി.
Discussion about this post