തിരുവനന്തപുരം: കഴിഞ്ഞ ദിവസം ശക്തമായ മഴ നാശം വിതച്ച കൂട്ടിക്കൽ മാധവ് ഗാഡ്ഗിലിന്റെ പരിസ്ഥിതിലോല മേഖലയിൽ ഉൾപ്പെട്ട സ്ഥലമെന്ന് റിപ്പോർട്ട്. പാറപൊട്ടിക്കലും നിർമ്മാണ പ്രവർത്തനങ്ങളും പൂർണമായും നിരോധിക്കേണ്ട പ്രദേശങ്ങളിലാണ് കൂട്ടിക്കൽ ഉൾപ്പെട്ടിരിക്കുന്നത്. അതേസമയം പ്രദേശത്തെ വല്യേന്ത, എളങ്കാട്, മേഖലകളിൽ പാറപൊട്ടിക്കൽ വ്യാപകമാണെന്ന് നാട്ടുകാർ പരാതിപ്പെടുന്നു.
പ്രദേശത്തെ അനിയന്ത്രിതമായ പാറപൊട്ടിക്കലാണ് ഉരുൾ പൊട്ടലിലേക്ക് നയിച്ചതെന്ന് പരിസ്ഥിതി പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു. കൂട്ടിക്കലിലുണ്ടായ ഉരുൾപൊട്ടലിൽ സംഭവസ്ഥലത്ത് നിന്നും എട്ട് പേരുടെ മൃതദേഹങ്ങൾ ഇതിനോടകം കണ്ടെത്തി. കാണാതായ നാല് പേർക്കായി തിരച്ചിൽ തുടരുകയാണ്.
കഴിഞ്ഞ വർഷങ്ങളിൽ കവളപ്പാറയിലും പുത്തുമലയിലും ഉരുൾ പൊട്ടലുണ്ടായപ്പോഴും ഗാഡ്ഗിൽ റിപ്പോർട്ട് ചർച്ചയായിരുന്നു. ക്വാറി മാഫിയയുടെ വിളയാട്ടത്തെ പഴിച്ചു കഴിയുകയാണ് ഇന്നും ഇവിടത്തെ ജനങ്ങൾ. സാമ്പത്തിക ലാഭവും വോട്ട് ബാങ്കും ലക്ഷ്യമാക്കി അധികാരികളും ഇവർക്ക് കുട പിടിക്കുമ്പോൾ ഓരോ മഴക്കാലത്തും സംസ്ഥാനത്ത് ദുരന്തങ്ങൾ ആവർത്തിക്കുകയാണ്.
Discussion about this post