തിരുവനന്തപുരം: അടുത്ത മൂന്ന് മണിക്കൂറില്‍ ഇടിയോട് കൂടിയ കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ മുന്നറിയിപ്പ്. മണിക്കൂറില്‍ 40 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റ് വീശിയേക്കും. മൂന്ന് ജില്ലകളില്‍ അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് മുന്നറിയിപ്പ്.
എട്ട് ജില്ലകളില്‍ ഒറ്റപ്പെട്ട മഴയ്ക്ക് സാദ്ധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. പത്തനംതിട്ട, കോട്ടയം,ഇടുക്കി,എറണാകുളം,തൃശൂര്‍,പാലക്കാട്, മലപ്പുറം,വയനാട് എന്നിവടങ്ങളിലാണ് ഒറ്റപ്പെട്ട മഴയ്ക്ക് സാദ്ധ്യത.
സംസ്ഥാനത്ത് ബുധനാഴ്ച മുതല്‍ ശക്തമായ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. ഞായറാഴ്ച വരെ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ശക്തമായ കാറ്റിനും ഉയര്‍ന്ന തിരമാലയ്ക്കും സാദ്ധ്യതയുണ്ട്.മലയോര മേഖലകളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുത്.
പത്തനംതിട്ട പമ്പ അണക്കെട്ടില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. അണക്കെട്ടിലെ ജലനിരപ്പ് 983.50 മീറ്റര്‍ എത്തി. 986.33 മീറ്ററാണ് പരമാവധി സംഭരണ ശേഷി. തെന്മല ഡാം ഷട്ടറുകള്‍ 20 സെന്റീമീറ്റര്‍ വരെ ഉയര്‍ത്തും.
കക്കി അണക്കെട്ടിൽ ജലനിരപ്പ് പരമാവധി സംഭരണശേഷിയിലേക്ക്:
ശക്തമായ മഴയില്‍ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് കക്കി അണക്കെട്ട് ഇന്ന് തുറക്കും. രാവിലെ 11 മണിയോടെയാണ് അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറക്കുക. തീരമേഖലകളില്‍ താമസിക്കുന്നവര്‍ അതീവ ജാഗ്രതാ പാലിക്കണമെന്ന് ജില്ലാ കളക്ടര്‍ മുന്നറിയിപ്പ് നല്‍കി.
രണ്ട് ഷട്ടറുകള്‍ തുറന്നാണ് വെള്ളം ഒഴുക്കിക്കളയുക. നേരത്തെ കക്കി അണക്കെട്ട് തുറക്കേണ്ട സാഹചര്യമില്ലെന്നായിരുന്നു അധികൃതര്‍ അറിയിച്ചിരുന്നത്. എന്നാല്‍ നീരൊഴുക്ക് വര്‍ദ്ധിച്ചതിനെ തുടര്‍ന്ന് ജിലനിരപ്പ് പരമാവധി സംഭരണശേഷിയോട് അടുത്തു. ഈ സാഹചര്യത്തിലാണ് ഷട്ടറുകള്‍ തുറക്കാനുള്ള തീരുമാനം. നിലവില്‍ 2,396.38 ആണ് അണക്കെട്ടിന്റെ ജലനിരപ്പ്. 2018 ല്‍ മുന്നറിയിപ്പ് ഇല്ലാതെ അണക്കെട്ട് തുറന്ന് വന്‍ ദുരന്തങ്ങളിലേക്കാണ് വഴിവെച്ചത്.
കല്ലട അണക്കെട്ടിന്റെ ഷട്ടറുകളും ഇന്ന് ഉയര്‍ത്തും. ഷട്ടറുകള്‍ 20 സെന്റീ മീറ്റര്‍ വീതമാകും ഉയര്‍ത്തുക. കിഴക്കേ കല്ലട, പടിഞ്ഞാറേ കല്ലട, മണ്‍റോ തുരത്ത് എന്നിവിടങ്ങളിലെ ആളുകള്‍ ജാഗ്രത പാലിക്കണമെന്ന് കൊല്ലം ജില്ലാ കളക്ടര്‍ മുന്നറിയിപ്പ് നല്‍കി. ഷോളയാര്‍ അണക്കെട്ട് തുറന്ന് ചാലിയാര്‍ പുഴയിലേക്ക് വെള്ളം ഒഴുക്കി വിടാനും തീരമാനമുണ്ട്.
ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് മലമ്പുഴ ഉൾപ്പെടെയുള്ള സംസ്ഥാനത്തെ പ്രധാനപ്പെട്ട അണക്കെട്ടുകള്‍ തുറന്നിട്ടുണ്ട്. പാലക്കാട് ജില്ലയില്‍ മാത്രം ആറ് അണക്കെട്ടുകളാണ് തുറന്നത്.
Discussion about this post