തിരുവനന്തപുരം: ദേശീയതലത്തിൽ ബിജെപിയ്ക്കു ബദലാകാൻ കോൺഗ്രസിനു കഴിയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പല കോൺഗ്രസ് നേതാക്കളും ബിജെപിയിൽ ചേരുന്ന സാഹചര്യമാണ് നിലവിലുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു. ചിന്ത വാരികയിൽ എഴുതിയ ലേഖനത്തിലാണ് മുഖ്യമന്ത്രി കോൺഗ്രസിനോടുള്ള നിലപാട് വ്യക്തമാക്കിയത്. ലോക്സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി ദേശീയതലത്തിൽ കോൺഗ്രസുമായി സഹകരിക്കുന്ന കാര്യത്തിൽ സിപിഎമ്മിനുള്ളിൽ ചര്‍ച്ച പുരോഗമിക്കുന്നതിനിടെയാണ് മുഖ്യമന്ത്രി കാഴ്ചപ്പാട് വിശദീകരിച്ചത്.
കോൺഗ്രസ് ഇപ്പോൾ നാമാവശേഷമാകുകയാണെന്നും ഇത് ഖേദകരമാണെന്നും പിണറായി വിജയൻ പറഞ്ഞു. കോൺഗ്രസിന് ജനകീയ പ്രശ്നങ്ങള്‍ ഏറ്റെടുക്കുന്നതിലും മതനിരപേക്ഷത സംരക്ഷിക്കുന്നതിലും വീഴ്ചയുണ്ടാകുന്നു എന്നു പാര്‍ട്ടിയ്ക്കുള്ളിൽ തന്നെ വിമര്‍ശനം ഉയര്‍ന്ന കാര്യമാണ്. സ്വയം നശിക്കാൻ ഉറപ്പിച്ചാൽ ആര്‍ക്കും തടയാനാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
കര്‍ണാടകയിൽ റിസോര്‍ട്ടിൽ ഒളിപ്പിക്കേണ്ടി വന്ന പല കോൺഗ്രസ് എംഎൽഎമാരും ഇപ്പോള്‍ ബിജെപിയിലാണെന്നും അത്തരത്തിൽ നേതാക്കള്‍ കൂറുമാറിയതു കൊണ്ടാണ് കര്‍ണാടകയിൽ ബിജെപി ഭരണം പിടിച്ചെടുത്തതെന്നും പിണറായി വിജയൻ പറയുന്നു. മുൻ യുപി മുഖ്യമന്ത്രി ജഗദംബികാ പാൽ, രാഹുൽ ഗാന്ധിയുടെ വിശ്വസ്തനായിരുന്ന ജ്യോതിരാദിത്യ സിന്ധ്യ, എൻ ഡി തിവാരി, നജ്മ ഹെപ്തുള്ള, നാരായൺ റാണെ, എസ് എം കൃഷ്ണ, ഹിമാന്ത ബിശ്വ ശര്‍മ തുടങ്ങി ബിജെപിയിൽ ചേർന്ന കോൺഗ്രസ് നേതാക്കളുടെ പേരുകൾ മുഖ്യമന്ത്രി ലേഖനത്തിൽ അക്കമിട്ട് നിരത്തി.
Discussion about this post