ചണ്ഡീഗഢ്: മണ്ഡലത്തിന് വേണ്ടി എന്ത് ചെയ്തുവെന്ന യുവാവിന്റെ ചോദ്യത്തിന് മറുപടിയായി ക്ഷുഭിതനായി കരണത്തടിച്ച് കോൺഗ്രസ് എം എൽ എ. പഞ്ചാബിലെ പത്താങ്കോട്ടിലെ ഭോവ നിയമസഭാ മണ്ഡലത്തിലെ എം എൽ എ ജോഗീന്ദർ പാലിന്റെ നടപടിയാണ് വിവാദത്തിലായിരിക്കുന്നത്.
സംഭവത്തിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ജോഗീന്ദർ പാൽ സംസാരിക്കുന്ന മൈക്കിനടുത്തെത്തിയാണ് യുവാവ് ചോദ്യം ചോദിക്കുന്നത്. തുടർന്ന് നിയന്ത്രണം നഷ്ടമായ എം എൽ എ യുവാവിനെ മർദ്ദിക്കുകയായിരുന്നു.
തുടർന്ന് എം എൽ എയുടെ ഗണ്മാനും യുവാവിനെ മർദ്ദിച്ചു. തുടർന്ന് അയാളെ വേദിക്ക് പുറത്തേക്ക് കൊണ്ടു പോയി. സംഭവത്തിൽ ഇതുവരെ പൊലീസ് കേസെടുത്തിട്ടില്ല. എം എൽ എക്കെതിരെ യുവാവിന്റെ അമ്മയും രംഗത്ത് വന്നു.
സംഭവത്തെ നിശിതമായി വിമർശിച്ച് ബിജെപി രംഗത്തെത്തി. അപ്രിയമായ ചോദ്യങ്ങൾ ചോദിക്കുന്ന മാധ്യമ പ്രവർത്തകരെ വിലക്കുന്ന രാഹുൽ ഗാന്ധിയുടെയും പ്രിയങ്ക വാദ്രയുടെയും മാതൃകയാണ് ജോഗീന്ദർ പാൽ പിന്തുടർന്നതെന്ന് ബിജെപി നേതാവ് അമിത് മാളവ്യ കുറ്റപ്പെടുത്തി. ഇത് കോൺഗ്രസിന്റെ അസഹിഷ്ണുതയ്ക്ക് ഉദാഹരണമാണെന്നും അദ്ദേഹം പറഞ്ഞു.










