കോഴിക്കോട്: കാന്തപുരം എ.പി അബൂബക്കര്‍ മുസലിയാരുടെ നേതൃത്വത്തിലുളള നോളജ് സിറ്റിക്ക് വേണ്ടി കോഴിക്കോട് കോടഞ്ചേരിയില്‍ ഏക്കറു കണക്കിന് തോട്ടം ഭൂമി തരം മാറ്റിയതായി സ്വകാര്യ മാധ്യമം റിപ്പോർട്ട് ചെയ്യുന്നു. ഭൂപരിഷ്കരണ നിയമം ലംഘിച്ച് ഏക്കറു കണക്കിന് റബ്ബര്‍ തോട്ടം തരം മാറ്റിയാണ് നോളജ് സിറ്റിയുടെ മിക്കവാറും ഭാഗങ്ങളും നിര്‍മിച്ചതെന്നാണ് രേഖകളുടെ അടിസ്ഥാനത്തിൽ വ്യക്തമാകുന്നത്. നോളജ് സിറ്റി നിലനില്‍ക്കുന്നത് തോട്ടഭൂമിയിലാണെന്നും ഉന്നതരുടെ സംരക്ഷണത്തിലാണ് നിയമലംഘനം നടന്നതെന്നും റിപ്പോർട്ടിൽ പറയുന്നു.
നിയമലംഘനത്തിനെതിരെ കോടതിയെ സമീപിച്ചിരിക്കുകയാണ് ഭൂമി പാട്ടത്തിന് നല്‍കിയ കുടുംബം. 1964ലെ കേരള ഭൂപരിഷ്കരണ നിയമത്തിലെ സെക്ഷന്‍ 81 പ്രകാരമാണ് തോട്ടങ്ങളെ ഭൂപരിധിയില്‍ നിന്ന് ഒഴിവാക്കിയത്. തോട്ടം ഭൂമി മറ്റാവശ്യങ്ങള്‍ക്കായി വിനിയോഗിക്കരുത് എന്നാണ് നിയമം.
മറ്റാവശ്യങ്ങള്‍ക്കായി തോട്ടഭൂമി തരംമാറ്റിയാല്‍ അത് മിച്ചഭൂമിയായി സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നാണ് ചട്ടം. ഇത് പാലിക്കപ്പെടുമോയെന്നാണ് നിലവിൽ പരിസ്ഥിതി പ്രവർത്തകർ ഉറ്റുനോക്കുന്നത്.
Discussion about this post