തിരുവനന്തപുരം: കൊവിഡ് വ്യാപനത്തെ തുടർന്ന് അഞ്ച് മാസത്തോളമായി അടച്ചിട്ടിരിക്കുന്ന സംസ്ഥാനത്തെ തിയറ്റേറുകൾ നാളെ മുതൽ തുറക്കും. അന്യഭാഷാ ചിത്രങ്ങളാണ് അദ്യം പ്രദർശനത്തിനെത്തുക. അമ്പത് ശതമാനം സീറ്റിംഗ് നിയന്ത്രണം നിലനിൽക്കുന്നതിനാൽ മലയാള ചിത്രങ്ങൾ സാവധാനമാകും പ്രദർശനത്തിനെത്തുക.
ജയിംസ് ബോണ്ട് ചിത്രമായ നോ ടൈം ടു ഡെയാണ് തിയറ്റേറുകളിലെ ഉദ്ഘാടന ചിത്രം. ജോജു ജോർജ്ജ് പൃഥ്വിരാജ് ചിത്രം സ്റ്റാറാണ് റിലീസിന് എത്തുന്ന ആദ്യ മലയാള ചിത്രം. നവംബർ 12 ന് ദുൽഖർ സൽമാൻ ചിത്രമായ കുറുപ്പ് തിയേറ്ററുകളിലെത്തും.
തമിഴ് ചിത്രമായ ഡോക്ടർ,ഇംഗ്ലീഷ് ചിത്രമായ വെനം 2 എന്നിവയും തിയറ്റേറുകളിൽ എത്തും. രജനികാന്തിന്റെ അണ്ണാത്തെ,അക്ഷയ് കുമാറിന്റെ സൂര്യവംശി എന്നീ ചിത്രങ്ങളുടെയും റീലിസ് പ്രഖ്യാപിച്ചിട്ടുണ്ട്. ആസിഫ് അലിയുടെ എല്ലാം ശരിയാകും എന്ന ചിത്രത്തിന്റെ റീലിസ് നവംബർ 19 നാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
നവംബർ 25 ഓടെ സുരേഷ് ഗോപി ചിത്രം കാവൽ തിയറ്ററുകളിൽ എത്തും. മോഹൻലാലിന്റെ ബിഗ്ബജറ്റ് ചിത്രമായ മരക്കാറിന്റെ റീലിസ് തീയതി പ്രഖ്യാപിച്ചിട്ടില്ല. ചിത്രം ഒടിടി- തിയേറ്റർ സമ്മിശ്ര റിലീസായിരിക്കും എന്ന് സൂചനയുണ്ട്. കൊവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിച്ചായിരിക്കും തിയേറ്ററുകളുടെ പ്രവർത്തനം.
Discussion about this post