ഡൽഹി: കൊവിഡിനെതിരായ പോരാട്ടത്തിൽ ലോകത്തിന് മുന്നിൽ ഇന്ത്യ ശിരസ്സുയർത്തി നിൽക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. 100 കോടി ഡോസ് വാക്‌സിന്‍ എന്ന ചരിത്ര നേട്ടം കൈവരിക്കാന്‍ കഠിന പരിശ്രമം നടത്തിയ രാജ്യത്തെ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നന്ദി അറിയിക്കുന്നുവെന്ന് പ്രതിമാസ റേഡിയോ പരിപാടിയായ മൻ കീ ബാത്തിൽ അദ്ദേഹം പറഞ്ഞു. ഈ നേട്ടം ലോകത്തിന് മുന്നില്‍ ഇന്ത്യയുടെ കരുത്ത് വ്യക്തമാക്കിയെന്നും അദ്ദേഹം പറഞ്ഞു.
ലക്ഷക്കണക്കിന് ആരോഗ്യ പ്രവര്‍ത്തകരുടെ പരിശ്രമത്തിലൂടെയാണ് രാജ്യത്തിന് നേട്ടം കൈവരിക്കാനായത്. പുതിയ ഊര്‍ജത്തോടെ രാജ്യം മുന്നോട്ട് കുതിക്കുകയാണ്. വാക്‌സിന്‍ വിതരണത്തില്‍ ആരോഗ്യപ്രവര്‍ത്തകര്‍ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറാവില്ലെന്ന് ഉറപ്പുണ്ടായിരുന്നു. എല്ലാവർക്കും സൗജന്യ വാക്‌സിന്‍ എന്ന യജ്ഞം വിജയിപ്പിച്ച മുഴുവന്‍ ആളുകള്‍ക്കും നന്ദി രേഖപ്പെടുത്തുകയാണ്. രാജ്യത്തിന്റെ കരുത്തിലും ജനങ്ങളുടെ കഴിവിലും തനിക്ക് പൂർണ വിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സൈനിക ആവശ്യങ്ങള്‍ക്ക് മാത്രമായി ഉപയോഗിച്ചിരുന്ന ഡ്രോണുകള്‍ വികസന പ്രവര്‍ത്തനങ്ങള്‍ക്കും കാര്‍ഷിക ആവശ്യങ്ങള്‍ക്കും വാക്‌സിന്‍ വിതരണത്തിനും വരെ നാം ഉപയോഗിച്ചതായും പ്രധാനമന്ത്രി പറഞ്ഞു. പ്ലാസ്റ്റിക്ക് ഉപയോഗം കുറയ്ക്കാനും ആഘോഷങ്ങള്‍ക്ക് പ്രാദേശികമായ ഉല്പന്നങ്ങൾ വാങ്ങാനും പ്രധാനമന്ത്രി ആഹ്വാനം ചെയ്തു. ഇത് സാധാരണക്കാരായ തൊഴിലാളികളുടെ വീടുകളിലും ഉത്സവത്തിന്റെ വര്‍ണങ്ങള്‍ നിറയ്ക്കുമെന്ന് പറഞ്ഞു. സ്ത്രീ ശാക്തീകരണം സർക്കാരിന്റെ മുദ്രാവാക്യമാണ്. സേനകളിൽ വനിതാ സാന്നിദ്ധ്യം കൂടുന്നത് അഭിമാനകരമാണെന്നും മൻ കി ബാത്തിൽ പ്രധാനമന്ത്രി പറഞ്ഞു.
Discussion about this post