പട്ന: ബിഹാറിൽ വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ മഹാസഖ്യം ഉണ്ടാകില്ലെന്ന് ഏറെക്കുറെ ഉറപ്പായി. കാലിത്തീറ്റ കുംഭകോണ കേസിൽ ജാമ്യം കിട്ടി പട്നയിലെത്തി രാഷ്ട്രീയ വിഷയങ്ങൾ ഏറ്റെടുക്കുന്നതിന് മുന്നോടിയായി കോൺഗ്രസിനെതിരെ ശക്തമായ ആക്രമണമാണ് ആർജെഡി നേതാവ് ലാലു പ്രസാദ് യാദവ് അഴിച്ചു വിട്ടത്. മഹാസഖ്യത്തിന്റെ സാധ്യത നിശ്ശേഷം തള്ളിക്കളഞ്ഞ ലാലു, കോൺഗ്രസുമായി ഒരുതരത്തിലുമുള്ള സഖ്യത്തിനും ഒരുക്കമല്ലെന്നും വ്യക്തമാക്കി.
നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ പ്രകടനം മോശമായിരുന്നെന്നും തോൽക്കാൻ വേണ്ടി ഇനിയും അവർക്ക് സീറ്റ് നൽകാൻ സാധിക്കില്ലെന്നും ലാലു പറഞ്ഞു. വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ 40 സീറ്റുകളിലും മത്സരിക്കുമെന്ന കോൺഗ്രസിന്റെ പ്രഖ്യാപനമാണ് ലാലുവിനെ കുപിതനാക്കിയത്. അതേസമയം പ്രാദേശിക പാർട്ടികളുമായി സഖ്യത്തിന് നിൽക്കാതെ എല്ലാ സംസ്ഥാനങ്ങളിലും ഒറ്റയ്ക്ക് നിൽക്കാനാണ് പാർട്ടി ശ്രമിക്കേണ്ടതെന്ന് കോൺഗ്രസ് നേതാവ് താരിഖ് അൻവറും വ്യക്തമാക്കി.
കോൺഗ്രസിന് സീറ്റ് നൽകാനാവില്ലെന്ന ആർജെഡി നയത്തെ ഇടത് പാർട്ടികളും പിന്തുണച്ചേക്കുമെന്നാണ് സൂചന. ഉപതെരഞ്ഞെടുപ്പുകളിൽ ആർജെഡി നേരത്തെ തന്നെ സ്വന്തം നിലയിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ മഹാസഖ്യത്തിന്റെ ഭാഗമായി മത്സരിച്ച 70 സീറ്റുകളിൽ 19ൽ മാത്രമായിരുന്നു കോൺഗ്രസിന് വിജയിക്കാൻ സാധിച്ചത്.
Discussion about this post