വന്മതിലെന്നു കേൾക്കുമ്പോൾ ആദ്യം ഓർമ്മയിലെത്തുക ചൈനയിലെ വന്മതിൽ തന്നെയാണ്. ചന്ദ്രനിൽ നിന്നു പോലും നഗ്നനേത്രങ്ങളുപയോഗിച്ച് നോക്കിയാൽ കാണാൻ സാധിക്കുന്ന ഭൂമിയിലെ മനുഷ്യ നിർമ്മിതമായ ഏക വസ്തു ചൈനയിലെ വന്മതിലാണ്. എന്നാൽ ചൈനയിൽ മാത്രമല്ല നമ്മുടെ നാട്ടിലുമൊരു വന്മതിലുണ്ട്. ചൈനയിലെ വന്‍മതിലിനോളം വരില്ലെങ്കിലും ചൈന വന്‍മതില്‍ പോലെ ഒരു വലിയ കോട്ടയാണിത്. ഉദയ്പൂരിൽ നിന്ന് 80 കിലോമീറ്റർ അകലെയുള്ള കുംഭൽഗഡ് കോട്ടയ്ക്ക് ചുറ്റുമുള്ള മതിലാണ് ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ മതിൽ.
ആരവല്ലി പർവതനിരകളുടെ കാടുകൾക്കിടയിൽ ഉയരത്തിൽ സ്ഥിതിചെയ്യുന്ന കുംഭൽഗഡ് കോട്ട ഇന്ത്യയുടെ വന്മതിൽ എന്നാണ് അറിയപ്പെടുന്നത്. 15-ാം നൂറ്റാണ്ടിൽ മേവാർ പ്രവിശ്യയുടെ ഭരണാധികാരിയായിരുന്ന റാണ കുംഭ എന്ന കുംഭകർണ സിങ് ആണ് ഇത് നിർമ്മിക്കുന്നത്. മേവാർ ഭരണാധികാരികളുടെ ഒളിയിടമായും ശത്രുക്കളുടെ ആക്രമണങ്ങളിൽ നിന്ന് സംരക്ഷിക്കുന്നതിനുള്ള തന്ത്രപരമായ സ്ഥാനമായും ഈ കോട്ട പ്രവർത്തിച്ചിട്ടുണ്ട്. മഹാറാണ പ്രതാപിന്റെ ജന്മസ്ഥലം എന്ന പ്രത്യേകതയും ഈ കോട്ടയ്ക്കുണ്ട്. ചിറ്റോർഗഡ് കോട്ടയ്ക്കുശേഷം മേവാറിലെ ഏറ്റവും പ്രധാനപ്പെട്ട രണ്ടാമത്തെ കോട്ടയാണിത്.
മദൻ എന്നു പേരായ വാസ്തു ശില്പിയാണ് ഈ കോട്ട നിർമ്മിക്കുന്നത്. അക്കാലത്തെ പ്രധാന രാജവംശങ്ങളായിരുന്ന മേവാറിനെയും മാർവാറിനെയും തമ്മിൽ വേർതിരിച്ചിരുന്ന നിർമ്മിതി കുംഭാൽഗഡ് കോട്ടയായിരുന്നു. ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ രണ്ടാമത്തെ മതിൽ ഈ കോട്ടയ്ക്കു ചുറ്റുമാണ് സ്ഥിതി ചെയ്യുന്നത്. സമുദ്രനിരപ്പിൽ നിന്ന് 1,900 മീറ്റർ ഉയരത്തിലാണ് കുംഭൽഗഡ് കോട്ട.
മുഗൾ ചക്രവർത്തി അക്‌ബർ, ആംബെർ രാജാവായിരുന്ന രാജാ മാൻ സിങ്, മാർവാർ രാജാവായിരുന്ന രാജാ ഉദയ് സിങ്, ഗുജറാത്തിലെ മിർസാ എന്നിവർ ചേർന്നു നടത്തിയ ഒരു സംയുക്ത അക്രമത്തിലാണ് ആദ്യമായി കുംഭല്ഗഡ് കോട്ട ഒരു പരാജയം ഏറ്റു വാങ്ങുന്നത്. കോട്ടയ്ക്കകത്ത് കോട്ടയെ സംരക്ഷിക്കുന്ന ഒരു ക്ഷേത്രവും പ്രതിഷ്ഠയും ഉണ്ട് എന്നൊരു വിശ്വാസമുണ്ട്.
മേവാർ രാജ്യത്തിന്റെ ഭരണാധികാരിയായിരുന്ന റാണ കുംഭ ഈ കോട്ടയുടെ നിർമാണം ആരംഭിച്ചപ്പോൾ നിരവധി പ്രതിസന്ധികൾ നേരിട്ടുവെന്നും പറയപ്പെടുന്നു. ശുദ്ധമനസ്സുള്ള ഒരാൾ മനപൂർവം ജീവൻ ബലിയർപ്പിച്ചാൽ മാത്രമേ കോട്ട പണിയാൻ കഴിയൂ എന്ന് ഒരു മുനി അദ്ദേഹത്തെ സന്ദർശിച്ച് ഉപദേശിച്ചിരുന്നു.
രാജാവ് ഏറെ നേരം കാത്തിരുന്നെങ്കിലും ആരും മുന്നോട്ട് വന്നില്ല. നിരാശനായ രാജാവിനെ കണ്ട് മുനി സ്വയം ജീവൻ അർപ്പിക്കാൻ തയാറായി. അതിനുമുമ്പ്, ആചാരാനുഷ്ഠാനങ്ങൾ നടത്തുന്ന കോട്ടയുടെ പ്രവേശന കവാടം നിർമിക്കാൻ അദ്ദേഹം റാണ കുംഭയോട് ആവശ്യപ്പെട്ടു. അദ്ദേഹത്തിന്റെ ആഗ്രഹത്തെത്തുടർന്ന് റാണ കുംഭ കോട്ടയുടെ പ്രധാന കവാടമായ ‘ഹനുമാൻ പോൾ’ നിർമിച്ചു. ശിരഛേദം ചെയ്ത ശേഷം അദ്ദേഹത്തിന്റെ ശരീരം മുഴുവൻ വീണയിടത്താണ് കോട്ടയ്ക്കുള്ളിലെ കൊട്ടാരങ്ങൾ നിർമിച്ചതെന്ന് കരുതപ്പെടുന്നു.
15 അടി കനമുള്ള മതിലാണ് കോട്ടയ്ക്കകത്തേയ്ക്ക് കയറുമ്പോൾ കാണുവാനുള്ള ആദ്യ കാഴ്ച. അതിനു ശേഷം ഏഴു കവാടങ്ങൾ കൂടി കടക്കണം ഉള്ളിലെത്തുവാൻ. ക്ഷേത്രങ്ങൾ, കൊട്ടാരങ്ങൾ മറ്റു നിർമ്മിതികൾ തുടങ്ങിയവ കോട്ടയ്ക്കുള്ളിൽ കാണാം. 300 ജൈന ക്ഷേത്രങ്ങളുൾപ്പെടെ 360 ഓളം ക്ഷേത്രങ്ങളുണ്ട്. ഇവിടുത്തെ ഗണേശ ക്ഷേത്രമാണ് കോട്ടയിലെ ഏറ്റവും പഴക്കം ചെന്ന ക്ഷേത്രം എന്നറിയപ്പെടുന്നത്. ഇത് കൂടാതെ നിൽകാന്ത് മഹാദേവ ക്ഷേത്രം, ശിവ ക്ഷേത്രം, പാർശ്വ നാഥ ക്ഷേത്രം, സൂര്യ മന്ദിർ, പിത്താൽ ഷാ ജൈന ക്ഷേത്രം തുടങ്ങിയവയാണ് കോട്ടയ്ക്കുള്ളിലെ പ്രധാന ക്ഷേത്രങ്ങൾ.
36 കിലോമീറ്റർ വ്യാസമുള്ള ഈ കോട്ട ചൈനയിലെ വലിയ മതിലിനുശേഷം രണ്ടാമത്തെ നീളമുള്ള മതിലാണ്. 15 മീറ്റർ വീതിയുണ്ട് മതിലിന്റെ ചുറ്റളവിന്. എട്ട് കുതിരകൾക്ക് മതിലിനരികിലൂടെ നടക്കാൻ കഴിയുമെന്നും പറയപ്പെടുന്നു. കോട്ടയുടെ മതിൽ ഇഷ്ടികകൊണ്ടാണ് നിർമിച്ചിരിക്കുന്നത്. രൂപകൽപ്പനയ്ക്കും നിർമാണത്തിനും ചൈനയിലെ മതിലിനോട് സാമ്യമുണ്ട്.
Discussion about this post