ഡൽഹി: 1984ലെ സിഖ് വിരുദ്ധ കലാപക്കേസ് പ്രതി ജഗദീശ് ടൈറ്റ്ലറെ ഡൽഹി പ്രദേശ് കോൺഗ്രസ് കമ്മിറ്റിയിലെ സ്ഥിരം ക്ഷണിതാവായി നിയമിച്ച് പാർട്ടി ഹൈക്കമാൻഡ്. സോണിയ ഗാന്ധി നേരിട്ടാണ് ടൈറ്റ്ലർക്ക് നിയമനം നൽകിയത്. കോൺഗ്രസിന്റെ നടപടിക്കെതിരെ ശക്തമായ പ്രതികരണവുമായി ബിജെപി രംഗത്തെത്തി.
കോൺഗ്രസ് പാർട്ടി സിഖുകാരുടെ ജീവന് വില കൽപ്പിക്കുന്നില്ലേയെന്ന് ബിജെപി നേതാവ് അമിത് മാളവ്യ ചോദിച്ചു. പഞ്ചാബ് ഇത് കാണുന്നില്ലേയെന്നും അദ്ദേഹം ആരാഞ്ഞു.
സിഖ് വിരുദ്ധ കലാപത്തിൽ മുഖ്യ പങ്ക് വഹിച്ച കോൺഗ്രസ് നേതാവാണ് ജഗദീശ് ടൈറ്റ്ലർ എന്നാണ് മറ്റ് പാർട്ടികൾ ആരോപിക്കുന്നത്. സിഖുകാരെ കൊലപ്പെടുത്താൻ ആൾക്കൂട്ടത്തെ ഇളക്കി വിട്ട സംഭവത്തിൽ സജ്ജൻ കുമാറിനൊപ്പം ടൈറ്റ്ലറും ഉണ്ടായിരുന്നു എന്നാണ് ആരോപണം. ഇതുമായി ബന്ധപ്പെട്ട നാനാവതി കമ്മീഷൻ റിപ്പോർട്ടിലെ പരാമർശങ്ങൾ പിന്നീട് വന്ന കോൺഗ്രസ് സർക്കാരുകൾ അവഗണിക്കുകയായിരുന്നു.









