ഡൽഹി: അഫ്ഗാനിസ്ഥാൻ തലസ്ഥാനമായ കബൂളിലെ ആശുപത്രിയിൽ നടന്ന ഇസ്ലാമിക് സ്റ്റേറ്റ് ഭീകരാക്രമണത്തെ ശക്തമായി അപലപിച്ച് ഇന്ത്യ. ഐക്യരാഷ്ട്ര സഭയിലെ ഇന്ത്യൻ പ്രതിനിധിയാണ് ഇത് സംബന്ധിച്ച് പ്രസ്താവന ഇറക്കിയത്. ആക്രമണത്തിന് കാരണക്കാരായവരെയും ഗൂഢാലോചനക്കാരെയും സാമ്പത്തിക സഹായം ചെയ്തവരെയും എത്രയും പെട്ടെന്ന് പിടികൂടണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു.
ആക്രമണത്തിൽ ഇരുപത്തഞ്ചോളം പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ആക്രമണത്തിന് ഇരയായവരുടെ കുടുംബങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതായും പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കാൻ ആഗ്രഹിക്കുന്നതായും ഇന്ത്യ അറിയിച്ചു.
അന്താരാഷ്ട്ര സമൂഹത്തിന്റെ സമാധാനപരമായ നിലനിൽപ്പിന് ഭീഷണിയാകുന്ന ഏത് തരം ഭീകരവാദത്തെയും അപലപിക്കുന്നതായി ഐക്യരാഷ്ട്ര രക്ഷാ സമിതി അറിയിച്ചു. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തിരുന്നു.
Discussion about this post