ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ അത്ഭുതങ്ങളിലൊന്നാണ് 1999-ൽ ഡൽഹി ഫിറോസ് ഷാ കോട്‌ല മൈതാനത്ത് പാകിസ്താനെതിരെ അനിൽ കുംബ്ലെ നേടിയ ആ ചരിത്രപരമായ 10 വിക്കറ്റ് നേട്ടം . എന്നാൽ ആ മത്സരത്തിനിടയിൽ സാക്ഷാൽ സച്ചിൻ ടെണ്ടുൽക്കർ ഗാലറിക്ക് പിന്നിൽ ഏതോ മന്ത്രവാദം നടത്തിയാണ് കുംബ്ലെയ്ക്ക് വിക്കറ്റുകൾ വാങ്ങി നൽകിയത് എന്നൊരു വിചിത്രമായ കഥ അക്കാലത്ത് പ്രചരിച്ചിരുന്നു.
അന്ന് പാകിസ്താനെതിരായ രണ്ടാം ഇന്നിങ്സിൽ അനിൽ കുംബ്ലെ ഓരോ വിക്കറ്റുകളായി പിഴുതു മുന്നേറുകയായിരുന്നു. ഈ സമയം ഗാലറിയിലുണ്ടായിരുന്ന ചില ആരാധകരും പിന്നീട് ക്രിക്കറ്റ് ലോകവും ഒരു കഥ മെനഞ്ഞു—കുംബ്ലെ പന്തെറിയാൻ വരുമ്പോൾ സച്ചിൻ ടെണ്ടുൽക്കർ കുംബ്ലെയുടെ സ്വെറ്റർ വാങ്ങി എന്തൊക്കെയോ രഹസ്യ മന്ത്രങ്ങൾ ചൊല്ലുന്നുണ്ടെന്നും, അതുകൊണ്ടാണ് പാക് ബാറ്റർമാർ കുംബ്ലെയ്ക്ക് മുന്നിൽ തകർന്നടിയുന്നത് എന്നുമായിരുന്നു ആ വിചിത്രമായ വാദം.
എന്നാൽ ഈ ‘മന്ത്രവാദ’ കഥയ്ക്ക് പിന്നിൽ തികച്ചും രസകരവും ക്രിക്കറ്റ് കളിക്കാർക്കിടയിലുള്ള അന്ധവിശ്വാസവുമായി ബന്ധപ്പെട്ടതുമായ ഒരു വലിയ സത്യമുണ്ടായിരുന്നു. മത്സരത്തിനിടയിൽ കുംബ്ലെ ബോളിങ് ആരംഭിച്ച് വിക്കറ്റുകൾ വീഴ്ത്തി നല്ല ഫോമിലേക്ക് ഉയർന്ന സമയമായിരുന്നു അത്. ഓരോ ഓവർ കഴിയുമ്പോഴും സാധാരണയായി ബൗളർമാർ തങ്ങളുടെ സ്വെറ്ററും തൊപ്പിയും അമ്പയറുടെ കയ്യിൽ നിന്നോ അല്ലെങ്കിൽ സഹതാരങ്ങളുടെ കയ്യിൽ നിന്നോ ആണ് വാങ്ങാറുള്ളത്. അന്ന് കുംബ്ലെ വിക്കറ്റെടുത്ത ഒരു ഓവറിന് ശേഷം സച്ചിനാണ് അമ്പയറുടെ കയ്യിൽ നിന്ന് കുംബ്ലെയുടെ സ്വെറ്റർ വാങ്ങി അദ്ദേഹത്തിന് നൽകിയത്.
തൊട്ടടുത്ത ഓവറിലും സച്ചിൻ ഇതേ കാര്യം ആവർത്തിച്ചപ്പോൾ കുംബ്ലെയ്ക്ക് വീണ്ടും വിക്കറ്റ് ലഭിച്ചു!.ക്രിക്കറ്റിൽ കടുത്ത അന്ധവിശ്വാസങ്ങൾ വെച്ചുപുലർത്താറുള്ള സച്ചിൻ ഇത് പെട്ടെന്ന് ശ്രദ്ധിച്ചു. താൻ സ്വെറ്റർ വാങ്ങി നൽകുമ്പോഴാണ് കുംബ്ലെയ്ക്ക് വിക്കറ്റ് കിട്ടുന്നത് എന്ന് സച്ചിൻ ഉറപ്പിച്ചു. തുടർന്ന് സച്ചിൻ ടീമിലെ മറ്റ് കളിക്കാർക്ക് കർശന നിർദ്ദേശം നൽകി—”ഇനി കുംബ്ലെയുടെ സ്വെറ്ററിൽ ഞാൻ മാത്രമേ തൊടുകയുള്ളൂ, ഞാൻ മാത്രമേ അത് വാങ്ങി അമ്പയർക്ക് കൊടുക്കൂ”
പാകിസ്താന്റെ പത്താം വിക്കറ്റും വീണ് കുംബ്ലെ ചരിത്ര നേട്ടം സ്വന്തമാക്കുന്നത് വരെ സച്ചിൻ ഈ നിയമം തെറ്റിച്ചതേയില്ല. ഒടുവിൽ കുംബ്ലെ 10 വിക്കറ്റും നേടി ചരിത്രം കുറിച്ചപ്പോൾ സച്ചിന്റെ ഈ ‘സ്വെറ്റർ കളി’ ഇന്ത്യൻ ഡ്രെസ്സിങ് റൂമിലും വലിയ ചിരിക്ക് വഴിവെച്ചു. ഇതാണ് പിന്നീട് ഗാലറിയിൽ എത്തിയപ്പോൾ സച്ചിന്റെ രഹസ്യ മന്ത്രവാദമായി കഥ മാറി പ്രചരിച്ചത്.












