ആലപ്പുഴ: കൈനകരി ജയേഷ് വധക്കേസില്‍ മൂന്ന് പ്രതികള്‍ക്ക് ജീവപര്യന്തം ശിക്ഷ. രണ്ട് പ്രതികളെ രണ്ട് വര്‍ഷം തടവിനും ശിക്ഷിച്ചു. ആലപ്പുഴ ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതിയാണ് പ്രതികള്‍ക്കുള്ള ശിക്ഷ വിധിച്ചത്. വിധിപ്രസ്താവം കേട്ട പ്രതികള്‍ പ്രോസിക്യൂഷന് നേരേ വധഭീഷണി മുഴക്കി. പ്രോസിക്യൂട്ടറെ കൊല്ലുമെന്നായിരുന്നു ഭീഷണി. പോലീസുകാരെയും പ്രതികള്‍ ഭീഷണിപ്പെടുത്തി. തുടര്‍ന്ന് കൂടുതല്‍ പോലീസെത്തിയാണ് പ്രതികളെ കനത്ത സുരക്ഷയില്‍ പുറത്തേക്ക് കൊണ്ടുപോയത്.
കേസിലെ മൂന്ന് പ്രതികൾക്കാണ് ജീവപര്യന്തം ശിക്ഷ വിധിച്ചത്. ആലപ്പുഴ കൈനകരി സ്വദേശിയായ ജയേഷിനെ വീട്ടിൽ കയറി വധിച്ച കേസിലാണ് രണ്ടാം പ്രതി ആര്യാട് കട്ടിക്കാട് വീട്ടിൽ സാജൻ(32), മൂന്നാംപ്രതി ആര്യാട് കോമളപുരം പുതുവെൽവീട്ടിൽ നന്ദു(27), നാലാംപ്രതി കൈനകരി അത്തിത്തറ വീട്ടിൽ ജെനീഷ്(39), ഒൻപതാംപ്രതി കൈനകരി മാമൂട്ടിച്ചിറ വീട്ടിൽ സന്തോഷ്(38), പത്താംപ്രതി കൈനകരി മാമൂട്ടിച്ചിറ കുഞ്ഞുമോൻ(64) എന്നിവർ കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയത്. മറ്റ് അഞ്ച് പ്രതികളെ ആലപ്പുഴ ഒന്നാം അഡീഷണൽ ജില്ലാജഡ്‌ജി എ.അജാസ് വിട്ടയച്ചു. ഒൻപത്, പത്ത് പ്രതികൾക്ക് രണ്ട് വർഷം തടവ് ശിക്ഷയാണ് കോടതി വിധിച്ചത്. കേസ് വിചാരണ സമയത്ത് മുഖ്യപ്രതി ഗുണ്ടാത്തലവൻ പുന്നമട അഭിലാഷ് കൊല്ലപ്പെട്ടിരുന്നു.
2014 മാർച്ച് 24ന് രാത്രി 10.30നാണ് മുൻവൈരാഗ്യം കാരണം പ്രതികൾ ജയേഷിനെ മാതാപിതാക്കളുടെയും ഭാര്യയുടെയും മുന്നിലിട്ട് പ്രതികൾ വെട്ടിക്കൊന്നത്. ഇവരുടെ മൊഴി നിര്‍ണായകമായി. നെടുമുടി പോലീസ് അന്വേഷിച്ച കേസില്‍ പ്രോസിക്യൂഷന്‍ ഭാഗത്തുനിന്ന് 41 സാക്ഷികളെ വിസ്തരിച്ചു. 60 രേഖകളും 12 തൊണ്ടിസാധനങ്ങളും തെളിവാക്കി.
ഒന്നാം പ്രതിയായ പുന്നമട അഭിലാഷിനെ 2013 ഒക്ടോബറില്‍ കൈനകരി ഗുരുമന്ദിരത്തിനു സമീപം വെച്ച് കൊല്ലപ്പെട്ട ജയേഷ് കുത്തിപ്പരിക്കേല്‍പ്പിച്ചിരുന്നു. ഒന്‍പതാം പ്രതി സന്തോഷിന്റെ വീട്ടുകാരും ജയേഷും തമ്മില്‍ 2014 ഫെബ്രുവരിയില്‍ കൊയ്ത്തു യന്ത്രമിറക്കുന്നതിനെച്ചൊല്ലിയുണ്ടായ തര്‍ക്കം സംഘട്ടനത്തിലെത്തിയിരുന്നു. ഈ സംഭവങ്ങളിലെ വൈരാഗ്യത്തെത്തുടര്‍ന്ന് അഭിലാഷ്, സാജന്‍, നന്ദു, ജനീഷ് തുടങ്ങിയവരുടെ നേതൃത്വത്തില്‍ ജയേഷിന്റെ വീടു തല്ലിപ്പൊളിച്ചു. അക്രമികളെ കണ്ട് ഭയന്നോടിയ ജയേഷിനെ വീടിനു പടിഞ്ഞാറുള്ള വയലിലിട്ടു വെട്ടിക്കൊലപ്പെടുത്തിയെന്നാണ് പ്രോസിക്യൂഷന്‍ കേസ്.
Discussion about this post