ലണ്ടന്‍: നൊബേല്‍ ജേതാവായ മലാല യൂസഫ്സായ് ഒരു പാകിസ്ഥാനി യുവാവിനെ വിവാഹം കഴിച്ച വാര്‍ത്ത ഞെട്ടിച്ചെന്ന് വിഖ്യാത ബംഗ്ലാദേശി എഴുത്തുകാരി തസ്ലിമ നസ്റിൻ. ട്വിറ്ററിലാണ് പ്രതികരണവുമായി തസ്ലീമ രംഗത്തെത്തിയത്.
ഒരു ഇംഗ്ലീഷ് യുവാവിനെ മലാല വിവാഹം കഴിക്കുമെന്നാണ് കരുതിയതെന്ന് തസ്ലീമ ട്വിറ്ററില്‍ കുറിച്ചു. താലിബാനികൾ മലാലയുടെ വിവാഹത്തില്‍ സന്തോഷിച്ചേയ്ക്കുമെന്ന് തസ്ലീമ നസ്റിന് പറഞ്ഞു. കാരണം മലാല ഒരു പാകിസ്ഥാനി മുസ്ലീമിനെ വിവാഹം കഴിച്ചു. അതും വളരെ ചെറിയ പ്രായത്തില്‍ തന്നെ. സ്ത്രീകള്‍ സാമ്പത്തികമായി സ്വതന്ത്രരാകുന്നതിന് മുമ്പ് വിവാഹം കഴിക്കരുതെന്നും അവർ പറഞ്ഞു.
“മലാല ഒരു പാകിസ്ഥാനിയെ വിവാഹം കഴിച്ചുവെന്നറിഞ്ഞപ്പോള്‍ ഞെട്ടിപ്പോയി. അവള്‍ക്ക് 24 വയസ്സ് മാത്രമാണ് പ്രായം. ഓക്സ്ഫോര്‍ഡ് സര്‍വ്വകലാശാലയില്‍ പഠിക്കാന്‍ പോയ അവള് ഒരു സുന്ദരനായ പുരോഗമന ഇംഗ്ലീഷുകാരനുമായി പ്രണയത്തിലാകുമെന്നാണ് ഞാന്‍ കരുതിയത്. 30 വയസ്സിനുമുമ്പ് വിവാഹം കഴിക്കുമെന്നും കരുതിയില്ല’, തസ്ലീമ ട്വിറ്ററിൽ കുറിച്ചു.
മലാല വോഗ് മാസികയ്ക്കു നൽകിയ അഭിമുഖത്തിന്റെ സ്ക്രീന്‍ഷോട്ട് സഹിതമാണ് തസ്ലീമയുടെ പോസ്റ്റ്. വിവാഹത്തെക്കുറിച്ച് മലാല മുന്‍പ് നടത്തിയ അഭിപ്രായ പ്രകടനം ചൂണ്ടിക്കാട്ടി, ‘ജൂലായില്‍ മലാലക്ക് കൂടുതല്‍ പക്വതയുണ്ടായിരുന്നെ’ന്നും തസ്ലിമ പരിഹസിച്ചു.
അതേസമയം മുസ്ലിം യാഥാസ്ഥിതിക വാദികൾക്കെതിരായ പോരാട്ടങ്ങളുടെ അമരത്ത് തസ്ലിമ എന്നുമുണ്ടായിരുന്നു. 1962-ല്‍ കിഴക്കന്‍ പാകിസ്ഥാനിലെ മൈമെന്‍സിങ്ങിൽ ജനിച്ച തസ്ലിമ വധ ഭീഷണികളെ തുടർന്നാണ് ഇന്ത്യയിൽ എത്തിയത്.
Discussion about this post