ബിഹാറിൽ നാല് ദിവസം മുമ്പ് കാണാതായ യുവ മാധ്യമപ്രവർത്തകനും വിവരാവകാശ പ്രവർത്തകനുമായ 22 കാരന്റെ മൃതദേഹം റോഡരികിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. വെള്ളിയാഴ്ച വൈകുന്നേരം ബീഹാറിലെ മധുബാനി ജില്ലയിലെ ഒരു ഗ്രാമത്തിന് സമീപം റോഡരികിൽ നിന്നാണ് പ്രാദേശിക വാർത്താ ചാനലിൽ ജോലി ചെയ്യുന്ന ബുധിനാഥ് ജായെന്ന മാധ്യമപ്രവർത്തകന്റെ മൃതദേഹം കണ്ടെത്തിയത്.
മെഡിക്കൽ ക്ലിനിക്കുകൾ വ്യാജമാണെന്ന ഫേസ്ബുക്ക് പോസ്റ്റിട്ടതിന് പിന്നാലെയാണ് ഇയാളെ കാണാതായത്. വ്യാജ ക്ലിനിക്കുകൾക്കെതിരെ അദ്ദേഹം നടത്തിയ അന്വേഷണം ചില ക്ലിനിക്കുകൾ അടച്ചുപൂട്ടുന്നതിലേക്കും മറ്റുള്ളവയിൽ നിന്ന് വൻ തുക പിഴ ഈടാക്കുന്നതിലേക്കും നയിച്ചിരുന്നു.
ബുധിനാഥിന്റെ റിപ്പോർട്ടിംഗിന് പിന്നാലെ നിരവധി ഭീഷണികൾ ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് മരണം. ചൊവ്വാഴ്ച രാത്രി 10 മണിയോടെയാണ് അദ്ദേഹത്തെ അവസാനമായി കണ്ടത്. ബെനിപ്പട്ടിയിലെ ലോഹ്യ ചൗക്കിന് സമീപമുള്ള അദ്ദേഹത്തിന്റെ വീടിന് സമീപം സ്ഥാപിച്ച സി.സി.ടി.വിയിൽ അദ്ദേഹത്തിന്റെ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്. വീട്ടുകാർ നൽകിയ പരാതിയിൽ പൊലീസ് അന്വേഷണം പുരോഗമിക്കവെയാണ് മൃതദേഹം കണ്ടെത്തിയത്.
മൃതദേഹം പോസ്റ്റ് മോർട്ടം ചെയ്ത് ബന്ധുക്കൾക്ക് കൈമാറി. കേസിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.
Discussion about this post