അഗർത്തല: വ്യാജവാർത്ത നൽകി വർഗീയ കലാപത്തിന് വഴിയൊരുക്കിയ മാധ്യമപ്രവർത്തകർ പിടിയിൽ. അസം പൊലീസിന്റെ സഹായത്തോടെ ത്രിപുര പൊലീസാണ് ഇവരെ പിടികൂടിയത്. അസമിലെ നീലം ബസാറിൽ നിന്നുമാണ് ഇവർ പിടിയിലായിരിക്കുന്നത്.
പിടിയിലായ രണ്ട് പേരും വനിതാ മാധ്യമപ്രവർത്തകരാണ്. പ്രതികൾ വർഗീയ കലാപത്തിന് ഗൂഢാലോചന നടത്തിയതായും ഇരു വിഭാഗങ്ങൾക്കിടയിൽ സ്പർദ്ധ വളർത്താൻ ശ്രമിച്ചതായും ആധികാരികമല്ലാത്ത രേഖകൾ പ്രചരിപ്പിച്ചതായും പൊലീസ് കണ്ടെത്തി.
ത്രിപുരയിൽ ഖുറാൻ കത്തിച്ചെന്ന് അറസ്റ്റിലായ സുകന്യ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ അന്വേഷണത്തിൽ അങ്ങനെ ഒന്ന് നടന്നതായി കണ്ടെത്താൻ സാധിച്ചില്ല. തന്റെ പക്കലുണ്ടെന്ന് ഇവർ പറഞ്ഞ വീഡിയോ ഫൂട്ടേജ് ഹാജരാക്കാനും ഇവർക്ക് സാധിച്ചില്ല. ഇതോടെയാണ് കേസെടുക്കാൻ പൊലീസ് തീരുമാനിച്ചത്.
ത്രിപുരയിൽ പള്ളികൾ ആക്രമിക്കപ്പെടുന്നുവെന്ന വ്യാജ വാർത്തയെ തുടർന്ന് മഹാരാഷ്ട്രയിൽ മുസ്ലീം മൗലികവാദികൾ വർഗീയ കലാപം അഴിച്ചു വിട്ടിരുന്നു. ഈ വിഷയത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിരീക്ഷണം തുടരുന്നതായാണ് വിവരം.
Discussion about this post