കൊച്ചി: കടവന്ത്രയ്ക്കടുത്ത് ഗാന്ധിനഗറിൽ ചായക്കട നടത്തി ഉലക സഞ്ചാരം നടത്തിയിരുന്ന ദമ്പതികളിൽ കെ.ആർ.വിജയൻ (71) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നാണ് മരണം. റഷ്യൻ യാത്ര കഴിഞ്ഞു മടങ്ങിയെത്തി അധികം ദിവസങ്ങൾ ആകും മുൻപാണു മരണം വിജയനെ കവർന്നെടുത്തത്.
കടവന്ത്ര ഗാന്ധിനഗറില്‍ ബാലാജി കോഫി ഹൌസ് നടത്തുന്ന വിജയനും മോഹനയും ചായക്കടയിൽ നിന്നുള്ള വരുമാനം കൊണ്ടായിരുന്നു ലോകം ചുറ്റിയിരുന്നത്. റഷ്യ സന്ദർശിച്ച ശേഷം മൂന്നാഴ്ച മുൻപാണ് നാട്ടില്‍ മടങ്ങിയെത്തിയത്. ജപ്പാനിലേക്ക് അടുത്ത യാത്ര പോകാനുള്ള തയ്യാറെടുപ്പിലായിരുന്നു. 56 ഉം 55 ഉം വയസുള്ളപ്പോഴായിരുന്നു ദമ്പതികളുടെ ആദ്യവിദേശയാത്ര.
പിതാവിനൊപ്പം ചെറുപ്പത്തിൽ നടത്തിയിട്ടുള്ള ചെറുയാത്രകളിൽ നിന്ന് വളർന്നപ്പോൾ രാജ്യത്തിന്റെ പലഭാഗത്തേക്കും സ്വന്തമായി യാത്ര ചെയ്തു. യാത്ര ഹരമായതോടെ രാജ്യത്തിനുള്ളിൽ തന്നെയായിരുന്നു ആദ്യകാല യാത്രകൾ. 1988ൽ ഹിമാലയൻ സന്ദർശനം. പിന്നീട് 3 പതിറ്റാണ്ടിനുള്ളിൽ യുഎസ്, ജർമനി, സ്വിറ്റ്സർലൻഡ്, ബ്രസീൽ, അർജന്റീന തുടങ്ങി 26 രാജ്യങ്ങളിൽ ഇരുവരും സന്ദർശനം നടത്തി. കോവിഡ് വരുന്നതിനു മുമ്പുള്ള വര്‍ഷം നടന്ന അവരുടെ അവസാനത്തെ ട്രിപ്പ് സ്പോണ്സര് ചെയ്തത് ആനന്ദ് മഹീന്ദ്രയായിരുന്നു.
ചായ വിറ്റ് കിട്ടുന്ന കാശ് കൂട്ടിവെച്ച് യാത്ര ചെയ്യുന്ന ഇവരുടെ കഥ ലോകപ്രശസ്തമാണ്. ഇവരെ കാണാന്‍ വിദേശ രാജ്യങ്ങളില്‍ നിന്നുവരെ സഞ്ചാരികള്‍ കോഫി ഷോപ്പില്‍ വന്നിട്ടുണ്ട്. ലോകത്തെ വിവിധ കോണുകളില്‍ നിന്നുള്ള മാധ്യമപ്രവര്‍ത്തകര്‍ ഇവരുടെ കഥ ലോകത്തെ അറിയിച്ചു.യാത്രയെ ജീവനുതുല്ല്യം സ്നേഹിക്കുന്നവരാണ് ഈ ദമ്പതികള്‍. അതിയായ ഇഷ്ടവും അതിനുള്ള മനസുമുള്ളതിനാലാണ് തടസ്സങ്ങള്‍ മറികടന്ന് ഇവര്‍ക്ക് ഇത്രയും രാജ്യങ്ങള്‍ നേരിട്ട് കണ്ടറിയാന്‍ സാധിച്ചത്. ചായക്കടയിലെ തുച്ഛമായ വരുമാനത്തില്‍ നിന്ന് പണം സ്വരുകൂട്ടി വച്ചാണ് ഇവര്‍ യാത്ര പുറപ്പെടാറുള്ളത്. കോഫി ഷോപ്പിലെ വരുമാനത്തില്‍ നിന്ന് ഇവര്‍ ദിവസവും മൂന്നൂറ് രൂപയോളം മാറ്റിവയ്ക്കുന്നു. വീണ്ടും പണം ആവശ്യം വരുമ്പോള്‍ ബാങ്കില്‍ നിന്ന് ലോണെടുക്കും. യാത്ര കഴിഞ്ഞ് തിരികെയെത്തി ലോണ്‍ അടയ്ക്കാനുള്ള പണത്തിനായി കഠിനാധ്വാനം ചെയ്യുകയും ചെയ്യും.
Discussion about this post