തിരുവനന്തപുരം: തെക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട തീവ്ര ന്യൂനമര്‍ദ്ദം കരയില്‍ പ്രവേശിച്ചതിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് മഴ ശക്തമാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കേരളത്തില്‍ തിരുവനന്തപുരം ഒഴികെയുള്ള ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
അടുത്ത മൂന്ന് മണിക്കൂറിനുള്ളില്‍ കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിയോട് കൂടിയ മഴ ലഭിച്ചേക്കാം. മണിക്കൂറില്‍ 40 കി.മീ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്. 13 ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകള്‍ക്കാണ് ജാഗ്രത നിര്‍ദേശം ലഭിച്ചത്.
തീവ്ര ന്യൂനമര്‍ദ്ദം ദക്ഷിണേന്ത്യയില്‍ കരതൊട്ട സാഹചര്യത്തില്‍ തമിഴ്നാട്ടിലും ആന്ധ്രയിലും മഴ കനക്കും. പടിഞ്ഞാറന്‍ കാറ്റ് സജീവമാകുന്നതോടെ കേരളത്തിലും കൂടുതല്‍ മഴ കിട്ടുമെന്ന് മുന്നറിയിപ്പുണ്ട്. യെല്ലോ അലര്‍ട്ടുള്ള മലയോര മേഖലകളിലും വനമേഖലകളിലും ഓറഞ്ച് അലര്‍ട്ടിന് സമാനമായ ജാഗ്രത വേണമെന്നാണ് നിര്‍ദേശം. ശക്തമായ ഇടിമിന്നലിനും കാറ്റിനും സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരിക്ഷീണ കേന്ദ്രം അറിയിച്ചു.
Discussion about this post